അന്നം തരുന്നവരെ കെെവിടില്ല; 
 സമരം തീർന്നാലെ ചെരുപ്പിടൂ

ഇമ്മാനുവൽ ജോസഫ്‌


ഇരിട്ടി ഡൽഹിയിലെ കർഷകസമരം കേന്ദ്രം ഒത്തുതീർപ്പാക്കുന്നതുവരെ ഇമ്മാനുവൽ ജോസഫ്‌ നഗ്നപാദനായി തന്നെ നടക്കും. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത ശേഷമാണ്‌ ഉളിക്കൽ അട്ടറഞ്ഞിയിലെ കർഷകസംഘം പ്രവർത്തകൻ ഇമ്മാനുവൽ ജോസഫ്‌ ചെരിപ്പ്‌ ഉപേക്ഷിച്ചത്‌. കൃഷിക്കാർ നടത്തുന്ന ഐതിഹാസിക സമരം ഒത്തു തീർപ്പാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ്‌ ഇത്‌. പത്ത്‌ നാൾ ഡൽഹി ജഹാൻപൂരിലെ സമരകേന്ദ്രത്തിൽനിന്ന്‌ കിട്ടിയ  സമരാനുഭവത്തിൽനിന്നാണ്‌ ചെരുപ്പ്‌ ഉപേക്ഷിക്കാൻ തീരുമാനിച്ചത്‌. 
ജില്ലയിൽനിന്ന്‌ അഞ്ചുപേരടങ്ങിയ സംഘമാണ്‌ ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയത്‌. കേളകത്തെ ടി കെ ബാഹുലേയൻ, തിമിരിയിലെ ജിതീഷ്‌, മലപ്പട്ടത്തെ കുമാരൻ, ബാബുരാജ്‌ എന്നിവർക്കൊപ്പമായിരുന്നു ഇമ്മാനുവലും ട്രെയിനിൽ സമര കേന്ദ്രത്തിലെത്തിയത്‌.  തിരികെ വരും മുമ്പ്‌ മെട്രോ റെയിൽ യാത്ര നടത്താനെത്തിയപ്പോൾ ചെരിപ്പിടാത്ത ഇമ്മാനുവലിനെ സ്‌റ്റേഷനിൽ തടഞ്ഞു. ടി കെ ബാഹുലേയൻ അധികൃതരോട്‌ കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ്‌  യാത്രാനുമതി നൽകിയത്‌.  നാട്ടിലെത്തി  കർഷകസമരത്തോട്‌ ഐക്യപ്പെട്ട്‌ ഇമ്മാനുവലും കർഷകരും അട്ടറഞ്ഞി എ കെ ജി നഗറിലെ പാടത്ത്‌ തൊഴിൽനിർത്തി നടത്തിയ പ്രതിഷേധവും ശ്രദ്ധിക്കപ്പെട്ടു.  കർഷകസമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമാവുമെന്ന ഉറപ്പിലാണ്‌ ചെരുപ്പ്‌ ഒഴിവാക്കിയുള്ള നടത്തം.   Read on deshabhimani.com

Related News