പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാവണം
കതിരൂർ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാവണമെന്ന് സ്‌പീക്കർ എ എൻ ഷംസീർ. സർക്കാർഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കാനാണ് റാമ്പ് നിർമിച്ചത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിക്കാരെയും എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു. ഡിഫറന്റ്‌ലി ഏബ്‌ൾഡ് പേർസൺസ് വെൽഫേർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈകല്യത്തിന് മുന്നിൽ മനസ് മരവിച്ച് നിൽകാതെ പൊരുതിമുന്നേറണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ പൊതുസമൂഹവും ഒപ്പമുണ്ടാവുമെന്ന് സ്‌പീക്കർ പറഞ്ഞു. പൊന്ന്യംസ്രാമ്പി ‘സൈക്ലോൺ’ ഷെൽട്ടറിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷനായി.‘ ഭിന്നശേഷി സംരക്ഷണ നിയമവും പൊതുസമൂഹവും’ വിഷയം ജില്ലാ ജഡ്‌ജി ആർ എൽ ബൈജു അവതരിപ്പിച്ചു. കതിരൂർ ലയൺസ് ക്ലബ് സന്തോഷ് വാഴയിലിന് നൽകുന്ന ശ്രവണ സഹായിക്കുള്ള തുക സ്‌പീക്കർ കൈമാറി. പി വിഖില, എ പി സജീവൻ, ഭാസ്‌കരൻ കൂരാറത്ത്, എം എം സുരേന്ദ്രൻ, എ ഷിജു, പി പി മോഹൻദാസ്, എം അയൂബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com