തലായിയിൽ തോണി മറിഞ്ഞു; 3 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തലായിയിൽ കടൽക്ഷോഭത്തിൽ മറിഞ്ഞ തോണി


തലശേരി തലശേരിയിൽനിന്നും മീൻപിടിക്കാൻപോയി തിരിച്ചുവരുന്ന  തോണി മറിഞ്ഞ്‌ കടലിൽവീണ തൊഴിലാളികളെ തീരദേശ പൊലീസും മറെെൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് രക്ഷപ്പെടുത്തി.  പാലയാട്ടെ  മനോജ് (58), ചാലിലെ ഹുസെെൻ (48), ഒഡീഷ സ്വദേശി  ബാപ്പുണ്ണി (25) എന്നിവരെയാണ്‌ രക്ഷിച്ചത്‌. ധർമടത്തെ ‘നന്ദനം’ തോണിയാണ് വ്യാഴം രാവിലെ ഒമ്പതോടെ അപകടത്തിൽപ്പെട്ടത്.   തലായി ഹാർബറിൽനിന്നും ഒരു നോട്ടിക്കൽ മെെൽ അകലെ ശക്തമായ തിരയിൽപ്പെട്ട് തോണി തലകീഴായി മറിയുകയായിരുന്നു.  വലയും ഇരട്ട എൻജിനും മീനും നഷ്ടപ്പെട്ടു. തൊഴിലാളികൾ മറിഞ്ഞ തോണിയിലെ കയറിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകരെത്തി.   എസ്ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ റസ്ക്യൂ ബോട്ടിൽ മൂന്നുപേരെയും തലായി ഹാർബറിൽ എത്തിച്ചു. തുടർന്ന്‌ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. അപകടത്തിൽപ്പെട്ട ഫൈബർ തോണി തീരദേശ പൊലീസാണ്‌ ഹാർബറിലെത്തിച്ചത്‌.  തീരദേശ സ്‌റ്റേഷനിലെ എസ്‌ഐമാരായ എ വിനോദ്‌കുമാർ, പി വി പ്രമോദ്‌, സിവിൽ പൊലീസ്‌ ഓഫീസർമാരായ വി കെ ഷിനിൽ, പി വി ഷിനിൽ, രജീഷ്‌, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ എഎസ്‌ഐ ക്ലീറ്റസ്‌ റോച്ച, സിപിഒ ദിൽജിത്ത്‌ എന്നിവരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. Read on deshabhimani.com

Related News