‘പ്രളയ’ത്തിൽ വലഞ്ഞ്‌ ലക്ഷ്‌മി അമ്മ

ലക്ഷ്‌മിയമ്മ വീടിനു മുന്നിലെ വെള്ളക്കെട്ടിൽ


തൊടുപുഴ ഓടയിൽ നിന്നും മഴവെള്ളംകയറി വീട് അപകടാവസ്ഥയിലായതോടെ തൊടുപുഴ നഗരസഭാ ഓഫീസിൽ കിടപ്പുസമരം നടത്തിയ മുതലിയാർമഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീട്ടിൽ ശനിയാഴ്ച വൈകിട്ടത്തെ ഒറ്റമഴയിൽ പ്രളയമെത്തി. വെള്ളം കെട്ടിനിന്നതോടെ മരം കടപുഴകി  വീടിന്റെ  ഭിത്തിയും ഓടും തകർന്നു.  മണ്ണിട്ട്‌ നീരൊഴുക്ക്‌ തടസ്സപ്പെടുത്തിയതിനെതിരെയായിരുന്നു എൺപത്തിരണ്ടുകാരി ലക്ഷ്‌മിയമ്മയുടെ ഒറ്റയാൾ സമരം.  കാൽനൂറ്റാണ്ടായി താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായി സ്ഥിതി ഇതാണ്‌. മഴ പെയ്‌താൽ വീട്‌ മുങ്ങും. പ്രശ്‌നപരിഹാരത്തിന്‌ വാർഡ്‌ കൗൺസിലറെ സമീപിച്ചിട്ടും രക്ഷയില്ലാതായതോടെയാണ്‌ ലക്ഷ്‌മിയമ്മ  ഒരാഴ്‌ചമുൻപ്‌  നഗരസഭാ ഓഫീസിൽ കിടപ്പുസമരത്തിനെത്തിയത്. നഗരസഭാ സെക്രട്ടറി, കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഉടൻ പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന്‌ ഉറപ്പ്‌ നൽകിയാണ്‌ ഇവരെ അധികൃതർ പറഞ്ഞയച്ചത്‌.  നീരൊഴുക്കുണ്ടായിരുന്ന സ്ഥലം സ്വകാര്യവ്യക്തി മണ്ണിട്ടു നികത്തിയതും രണ്ടു നഗരസഭാ കൗൺസിലർമാർ ഇടപെട്ട്‌ ലക്ഷ്‌മിയമ്മയുടെ വീടിന്റെ വശങ്ങളിലുള്ള രണ്ടു റോഡുകൾ ടൈലും മക്കുമിട്ട് ഉയർത്തിയതുമാണ് വെള്ളക്കെട്ട്‌ രൂക്ഷമാക്കിയത്‌.  സ്ഥലം സന്ദർശിച്ച നഗരസഭാ ചെയർമാനും തഹസിൽദാരും സ്വകാര്യവ്യക്തിയോട് നേരിട്ട്‌ സുഗമമായ വെള്ളമൊഴുക്കിന്‌ നിർദ്ദേശം നൽകിയിരുന്നു. ഇവർ മടങ്ങിയ ശേഷം, സ്വകാര്യവ്യക്തി പേരിന് ചില നടപടികൾ മാത്രമാണ്‌ സ്വീകരിച്ചത്‌. പിന്നാലെ കനത്തമഴയിൽ ലക്ഷ്‌മിയമ്മയുടെ വീടിനകത്തേക്ക്‌ വെള്ളം കുത്തിയൊഴുകിയെത്തി. പരാതി പറയാൻ അധികൃതരെ പലരെയും ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ലെന്ന് ലക്ഷ്മിയമ്മ കണ്ണീരോടെ പറഞ്ഞു. Read on deshabhimani.com

Related News