ഗൂഢാലോചനയ്‌ക്ക്‌ ഡിസിസി പ്രസിഡന്റിനെതിരെ കേസെടുക്കണം: സി വി വർഗീസ്‌



ഇടുക്കി പ്രതിഷേധിക്കുന്നവർക്ക്‌ ധീരജിന്റെ അനുഭവം ഉണ്ടാവുമെന്നും അത്‌ ഓർമവേണമെന്നും  ഉള്ള ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യുവിന്റെ വെളിപ്പെടുത്തലിന്റെയും  കൊലവിളിയുടേയും പശ്‌ചാത്തലത്തിൽ വധ ഗൂഢാലോചനക്കെതിരെ കേസെടുക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ആവശ്യപ്പെട്ടു. സി പി മാത്യു കൊലവിളി പ്രസംഗം നടത്തുന്നതും ധീരജിന്റെ അനുഭവം ഓർമവേണം എന്ന്‌ പൊതുവേദികളിൽ പറയുന്നതും ആദ്യമായല്ല. നിരന്തരമായുള്ള ഈ പരസ്യപ്പെടുത്തൽ വ്യക്തമാക്കുന്നത്‌ ധീരജ്‌ വധത്തിൽ ഡിസിസി പ്രസിഡന്റിന്റെ ഗൂഢാലോചനയാണ്‌. എൻജിനിയറാവണമെന്ന   മോഹവുമായ് ഇടുക്കിയിലെത്തിയ ധീരജ് എന്ന യുവാവിനെ യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു നേതാക്കൾ ഉൾപ്പെട്ട ക്രിമിനൽ സംഘം കുത്തിക്കൊലപ്പെടുത്തിയത്‌ ജനുവരി 10 നാണ്‌. പ്രതികളെല്ലാം നേതാക്കളായതിനാൽ നേതൃത്വത്തിന്റെ അറിവും ആസൂത്രണവും അന്നേ വ്യക്തമായിരുന്നു. ഡിസിസി പ്രസിഡന്റുതന്നെ പലതവണ ഉറപ്പിച്ചുപറയുമ്പോൾ ഗുഢാലോചന മറനീക്കി പുറത്തുവരികയാണ്‌.  മാത്രമല്ല, പ്രതികൾക്ക്‌ എല്ലാവിധ സംരക്ഷണം നൽകിയതും കോൺഗ്രസ്‌ നേതൃത്വമാണ്‌. കേസിൽനിന്നും രക്ഷപെടുത്താൻ അഭിഭാഷകനായി എത്തിയതും മുതിർന്ന നേതാവുതന്നെ. ജയിലിൽനിന്നും പുറത്തിറങ്ങിയ ധീരജിന്റെ ഘാതകർക്ക്‌   ഡീൻ കുര്യാക്കോസ്‌ എംപിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്. പലഘട്ടത്തിലും ധീരജിനെ അധിക്ഷേപിക്കുകയും ചെയ്‌തു. കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘത്തിൽപ്പെട്ടയാളാണ്‌ കൊല്ലപ്പെട്ട ധീരജെന്ന് താൻ മുമ്പ്‌ പറഞ്ഞിരുന്നു എന്നാണ്‌ കഴിഞ്ഞദിവസം മുരിക്കാശേരിയിലും സി പി മാത്യു വെളിപ്പെടുത്തിയത്‌. ഇതെല്ലാം കാണിക്കുന്നത്‌ കൊലപാതകം ആസൂത്രണം തന്നെയെന്നാണ്‌.  പ്രസംഗത്തിന്റെ പേരിലാണ്‌ എം എം മണിക്കെതിരെ നിരവധി കേസുകളെടുത്ത്‌ ജയിലിൽ അടച്ചത്‌.  നിരന്തരം പരസ്യമായി  ധീരജിന്റെ കെലപാതകത്തെ ചൂണ്ടിക്കാട്ടി  വെല്ലുവിളി നടത്തുകയും കൊലക്കേസിലെ  പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സി വി വർഗീസ്‌ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News