അങ്കത്തിന്‌ കളമൊരുങ്ങി



ഇടുക്കി നിയമസഭാ തെരഞ്ഞെടുപ്പിനു ഇനി 38 ദിവസം മാത്രം. കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ ആശങ്കകൾ വഴിമാറിയതോടെ ഇടുക്കി പാക്കേജിന്റെ വികസനവെളിച്ചത്തിലാണ്‌ ജനങ്ങൾ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. കേരളത്തിൽ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ ആറിനായതിനാൽ സമയക്കുറവുണ്ട്‌. മുന്നണികളുടെ സീറ്റ്‌ വിഭജനം, സ്ഥാനാർഥി നിർണയം, പത്രികാ സമർപ്പണം, പ്രചാരണം–- എല്ലാം വേഗത്തിലാക്കാനുള്ള തന്ത്രപ്പാടിലാണ്‌ രാഷ്ട്രീയ പാർടികൾ. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു വളരെ മുമ്പേ മുന്നണികൾ പ്രവർത്തനം തുടങ്ങിയിരുന്നു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ജാഥകൾ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന സർക്കാർ ചെയ്‌ത ജനക്ഷേമ പ്രവർത്തനങ്ങളിലും ഇടുക്കി പാക്കേജിലും ഊന്നിയാണ്‌ എൽഡിഎഫിന്റെ പ്രചാരണം. പരമാവധി ജനങ്ങളിലെത്തിക്കുന്നതിൽ എല്ലാ കക്ഷികളുടെയും എല്ലാ ഘടകങ്ങളും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.      ജില്ലയിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്‌. ഇതിൽ ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി നിയോജക മണ്ഡലങ്ങൾ എൽഡിഎഫിന്റേതാണ്‌. യുഡിഎഫിനുള്ളത്‌ തൊടുപുഴ മാത്രം‌. കേരള കോൺഗ്രസ്‌ എമ്മിന്റെ വരവോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം പഞ്ചായത്തുകളും. ഇക്കുറി തൊടുപുഴ നഗരസഭയും യുഡിഎഫിന്‌ നഷ്ടമായി. കട്ടപ്പന നഗരസഭ മാത്രമാണ്‌ യുഡിഎഫിനുള്ളത്‌. 16 ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിൽ പത്തിലും എട്ട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നാലിടത്തും രണ്ട്‌ നഗരസഭകളിൽ ഒരെണ്ണവും 52 പഞ്ചായത്തുകളിൽ 31 ഏണ്ണവും എൽഡിഎഫ്‌ നേടി.   കോൺഗ്രസിൽ‌ സീറ്റിനായി എ, ഐ ഗ്രൂപ്പുക‌ൾ സജീവമായിട്ടുണ്ട്‌. ഇതിനിടെ അണികളില്ലാതെ നേതാക്കളുടെ പാർടിയായി മാറിയ പി ജെ ജോസഫിനെ തൊടുപുഴയിൽ മാത്രമായി ഒതുക്കാനുള്ള ശ്രമമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌.‌ എൽഡിഎഫ്‌ വികസനം മുൻനിർത്തി ജനങ്ങളെ സമീപിക്കുമ്പോൾ യുഡിഎഫ്‌ കാമ്പില്ലാത്ത കാര്യങ്ങളുമായി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ബിജെപി വർഗീയ പ്രചാരണവുമായി രംഗത്തുണ്ട്‌.   Read on deshabhimani.com

Related News