അര്‍ബന്‍ പിഎച്ച്‌സി കെട്ടിടനിര്‍മാണം നിലച്ചിട്ട് ഒന്നര വര്‍ഷം

വാഴവരയിൽ നിർമാണം നിലച്ച അർബൻ പിഎച്ച്സി കെട്ടിടം


കട്ടപ്പന  വാഴവര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണം പൂർത്തികരിക്കാത്ത ന​ഗരസഭയുടെ അനാസ്ഥയ്‍ക്കെതിരെ വ്യാപക പ്രതിഷേധം.നിർമാണം നിലച്ചിട്ട്  ഒന്നര വർഷമായി. നിലവില്‍ വാകപ്പടിയിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. വാഴവരയിലെ നഗരസഭയുടെ സ്ഥലത്താണ് 2020 മാർച്ചിൽ കെട്ടിട നിർമാണം തുടങ്ങിയത്‍. അന്നത്തെ എംഎൽഎയും ഇപ്പോള്‍ മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപയും നഗരസഭ ഫണ്ടിൽനിന്നുള്ള 10 ലക്ഷവും ചെലവഴിച്ചായിരുന്നു ആദ്യഘട്ട നിര്‍മാണം. ശേഷിക്കുന്ന ജോലികൾക്ക് 30 ലക്ഷം വേണം. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് അനുവദിച്ച ആരോഗ്യ ഗ്രാന്‍ഡിൽ 75 ലക്ഷം രൂപ നഗരസഭയ്‍ക്ക് ഒമ്പതുമാസം മുമ്പ് ലഭിച്ചിരുന്നു. ഇതില്‍നിന്ന് ആവശ്യമായ തുക ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാം. എന്നാൽ നഗരസഭ നടപടികൾ വൈകിപ്പിക്കുകയാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങി നടപടികൾ പുരോഗമിക്കുകയാണെന്നും ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. വാഴവര, നിർമലാസിറ്റി, മുളകരമേട്, എട്ടാംമൈൽ, കാൽവരിമൗണ്ട് മേഖലകളിൽ നിന്നുൾപ്പെടെ പ്രതിദിനം 200- ലധികം രോഗികളാണ് ചികിത്സയ്‍ക്കെത്തുന്നത്. ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാല്‍ വിദഗ്ധ ഡോക്ടർമാരുടെ സേവനവും കിടത്തിച്ചികിത്സ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കാമെന്ന് ദേശീയ ആരോഗ്യ മിഷനും ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News