ആദിവാസി മേഖലയ്‌ക്ക്‌ കൈത്താങ്ങായി



ഇടുക്കി ആദിവാസികളെ മുഖ്യധാരയിലേക്ക്‌ പടിപടിയായി ഉയർത്തുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. അവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു. ഭൂ പ്രശ്നങ്ങളാണ് ആദിവാസിസമൂഹം നേരിടുന്ന പ്രധാന വിഷയം. ഭൂ സമരങ്ങളുടെ ഭാഗമായി നിരവധി ആദിവാസി കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കാനായി.   19 വർഷമായി ഭൂ സമരത്തിലായിരുന്ന തിരുവനന്തപുരത്തെ  34 കുടുംബങ്ങൾക്ക്  17ന് ഭൂമി സ്വന്തമായി നൽകി. ഇതോടെ തിരുവനന്തപുരം ഭൂരഹിതരില്ലാത്ത ജില്ലയായി.  വീടെന്ന സ്വപ്നം അന്യമായിരുന്ന ആദിവാസികൾക്ക് ചോർന്നൊലിക്കുന്ന കൂരകളിൽ നിന്ന് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്കുള്ള മാറ്റം സാധ്യമാക്കിയത് എൽഡിഎഫ്‌  സർക്കാരാണ്. വിദ്യാഭ്യാസ , തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി. ആദിവാസി വിഭാഗങ്ങളിൽനിന്നും അധ്യാപകരടക്കം കൂടുതൽ പേർ ഉദ്യോഗസ്ഥരായി  എത്തുന്നത്‌ സർക്കാരിന്റെ പിന്തുണകൊണ്ടാണ്‌. ജില്ലയിലും മാറ്റം പ്രകടം. ജനകീയാസൂത്രണത്തിലൂടെയും തൊഴിലുറപ്പ്‌ പദ്ധതിയിലൂടെയും കുടികളിൽ ഗതാഗത സൗകര്യം ഒരുക്കാനായി. കൂടാതെ രണ്ട്‌ ഘട്ടങ്ങളിലായി അടിമാലി പഞ്ചായത്തിൽ 533 വീടുകളാണ്‌ പൂർത്തിയായി വരുന്നത്‌. മാങ്കുളം പഞ്ചായത്തിൽ 200 വീടുകളും മൂന്ന്‌ മാസത്തിനകം പൂർത്തിയാകും. ഇരുമ്പുപാലത്ത്‌ അഞ്ച്‌ കോടി ചെലവിലാണ്‌ ആദിവാസി പെൺകുട്ടികൾക്കായുള്ള പ്രീ മെട്രിക്‌ ഹോസ്‌റ്റൽ നിർമിച്ചിരിക്കുന്നത്‌. ഇവിടെ 100 കുട്ടികൾക്ക്‌ താമസിക്കാം. വനവിഭവങ്ങൾ ശഖരിച്ച്‌ ജീവിച്ചിരുന്നവരുടെ തൊഴിൽ സംസ്‌ക്കാരത്തിലും മാറ്റം കൊണ്ടുവരാൻ സർക്കാരിനായി.   കുടുംബശ്രീ സംവിധാനത്തിലൂടെ ആദിവാസി സ്‌ത്രീകൾക്ക്‌ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കി.  ഗോത്രവർഗ സംസ്‌ക്കാരം നിലനിർത്താനും പാരമ്പര്യ കലകൾ പരിപോഷിപ്പിക്കാനും പദ്ധതികളുണ്ട്‌. പ്രധാന പ്രശ്‌നമായ വന്യജീവി ആക്രമണങ്ങളെ തടയാൻ സർക്കാർ പ്രതിരോധ നടപടികൾ ആവിഷ്‌ക്കരിച്ചുവരികയാണ്‌. Read on deshabhimani.com

Related News