ഹിൽദാരി പദ്ധതി വിജയത്തിലേക്ക്‌



മൂന്നാർ മൂന്നാറിൽ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഹിൽദാരി പദ്ധതി ഒരു വർഷം പിന്നിടുന്നു. അന്താരാഷ്ട്ര കമ്പനിയായ നെസ്‌ലെ യുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് സ്ത്രീ മുക്തി,  റീ സിറ്റി എന്നീ സംഘടനകളും പഞ്ചായത്ത്, ഹരിത കേരള മിഷൻ മറ്റ് പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്. വിനോദ സഞ്ചാര മേഖലകളിൽ മാലിന്യ നിർമാർജനം കൂട്ടായ ഉത്തരവാദിത്തമാണെന്ന അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്‌ പദ്ധതിക്ക് തുടക്കമായത്‌. ആദ്യ ഘട്ടമായി എല്ലാ വാർഡിലും ഹരിത കർമ സേനയ്ക്ക് രൂപം നൽകി. ഓരോ വാർഡിലും വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സേനാംഗങ്ങളെ നിയോഗിച്ചു. വീടുകളിൽ നിന്നും നിശ്ചിത യൂസർ ഫീ ഈടാക്കി.  കർമ സേനാ അംഗങ്ങൾക്ക് വേതനം നൽകുന്നതിന് ഈ തുക ചെലവഴിക്കുന്നു.   യൂസർ ഫീ ഇനത്തിൽ പ്രതിവർഷം 24 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. വീടുകളിൽ നിന്നും  നിന്നും സ്ഥാപനങ്ങളിൽ നിന്നും തരം തിരിച്ച മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. 67 ശതമാനം വീടുകൾ ഇതിനകം പദ്ധതിയിൽ പങ്കാളികളായി. 80 ശതമാനം വീടുകളിൽ നിന്നും തരം തിരിച്ചുള്ള മാലിന്യങ്ങളാണ്  നൽകുന്നത്. 43 മെട്രിക് ടൺ മാലിന്യമാണ് ഒരു വർഷം ശേഖരിച്ചത്. പഞ്ചായത്തിലെ മുഴുവൻ വീടുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്നതാണ്  ലക്ഷ്യം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗം അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭൗവ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌  പ്രവീണ രവികുമാർ, സെക്രട്ടറി കെ എൻ സഹജൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജസീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News