അട്ടപ്പാടിക്കാരന്‍ ജയപ്രകാശിന്റെ ആറാട്ട്
കട്ടപ്പന അട്ടപ്പാടിക്കാരൻ വി ജയപ്രകാശിന്റെ പേര് ഇടുക്കിയുടെ കായികഭൂപടത്തിൽ തങ്കലിപികളിൽ തിളങ്ങും. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ തെക്കേകടമ്പാറയിലെ വീട്ടിൽ നിന്ന് ഇടുക്കിക്ക് വണ്ടി കയറുമ്പോൾ മനസിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഫുട്‌ബോൾ ഇതിഹാസം മെസിയെപ്പോലെ ഒരു കളിക്കാരനാകുക. ഇടുക്കി ഇഎംആർഎസിൽ ഏഴാം ക്ലാസിൽ പ്രവേശനം നേടി ഫുട്‌ബോൾ ടീമിലെത്തി. പരിശീലനത്തിനിടെ കായികാധ്യാപകൻ രാകേഷ് രമണൻ ഡിസ്‌കസ് കൈയിൽ കൊടുത്ത് എറിയാൻ ആവശ്യപ്പെട്ടു. അവിടുന്നായിരുന്നു കളിക്കളത്തിൽ നിന്ന് ട്രാക്കിലേക്കുള്ള ജയപ്രകാശിന്റെ ചുവടുമാറ്റം. സബ് ജൂനിയർ വിഭാഗം ഡിസ്‌കസ് ത്രോയിൽ 24.32 മീറ്റർ എറിഞ്ഞാണ് ഈ ഏഴാം ക്ലാസുകാരൻ സുവർണ നേട്ടം സ്വന്തമാക്കിയത്. ഡിസംബറിൽ ഹൈദ്രാബാദിൽ നടക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ ദേശീയ മീറ്റിലും ഇടുക്കി സ്‌കൂളിനെ പ്രതിനിധീകരിച്ച് ജയപ്രകാശ് മത്സരിക്കും. ഷോളയൂർ പഞ്ചായത്തിലെ ഇരുള ആദിവാസി വിഭാഗത്തിൽപെട്ട കുടുംബത്തിലെ അംഗമാണ്. Read on deshabhimani.com