കട്ടപ്പനയില്‍ വികസന മുരടിപ്പ്: എല്‍ഡിഎഫ്



 കട്ടപ്പന കട്ടപ്പന നഗരസഭയിൽ വികസന മുരടിപ്പാണെന്ന് എൽഡിഎഫ് കൗൺസിലർമാർ. രണ്ടാം യുഡിഎഫ് ഭരണസസമിതി മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ റോഡ്, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതികൾപോലും നടപ്പാക്കുന്നില്ല. എന്നാൽ, സർക്കാരിന്റെ ക്ഷേമ പദ്ധതികൾ കാലതാമസം വരുത്തി ഇല്ലാതാക്കാനാണ് ശ്രമം. കെടുകാര്യസ്ഥതക്കെതിരെ യുഡിഎഫ് കൗൺസിലർമാരും പ്രതിഷേധത്തിലാണ്. ഭരണസമിതിക്കുമുമ്പിൽ നിരവധി ചോദ്യങ്ങൾ എൽഡിഎഫ് കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു.   എൽഡിഎഫ് എതിർത്ത ബജറ്റ് പ്രഖ്യാപനമായ ഇൻഡോർ സ്റ്റേഡിയം, അപ്രായോഗികമാണെന്ന മുൻ ചെയർമാന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ഭരണസമിതിയുടെ നിലപാടും  ഇഎസ്‌ഐ ആശുപത്രിക്ക് കൈമാറാനായി ഐഎച്ച്ആർഡിക്ക് നൽകിയ സ്ഥലം തിരികെ ഏറ്റെടുത്തോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കല്യാണത്തണ്ടിൽ കാറ്റാടിപ്പാടം നടപ്പാക്കിയില്ലെന്നും നീക്കിവച്ച അഞ്ച് ലക്ഷം എന്തുചെയ്തുവെന്നും ഇവിടെ റവന്യു ഭൂമി വിട്ടുകിട്ടിയശേഷമാണോ ടൂറിസം പദ്ധതിക്കായി 16 ലക്ഷം രൂപ മുടക്കി രൂപരേഖ തയ്യാറാക്കിയതെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കണം. ഒന്നരവർഷത്തിനിടെ ഒരുവാർഡിലെങ്കിലും റോഡ് നിർമാണം പൂർത്തീകരിച്ചോ, വഴിവിളക്കുകൾ നന്നാക്കിയോ,തുടങ്ങിയ അടിസ്ഥാന വികസനപ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. വെൽനെസ് സെന്ററുകളിൽ ജീവനക്കാരെ നിയമിച്ചോയെന്നും സെന്ററുകൾക്ക് അനുവദിച്ച 75 ലക്ഷം രൂപ എന്ത് ചെയ്തുവെന്നതും താലൂക്ക് ആശുപത്രിയിലെ ഡി ലെവൽ ആംബുലൻസിൽ ജീവനക്കാരെ നിയമിച്ചോയെന്നും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ കൊണ്ടുവന്ന കുടിവെള്ള പദ്ധതി സ്ഥലം വിട്ടുനൽകാതെ വൈകിപ്പിച്ചതെന്തിനെന്നും ചോദ്യമുയർന്നു. പുരോഗമിക്കുന്ന മലയോര ഹൈവേ ഭാഗമായ ഇരുപതേക്കർ പാലത്തിന് സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കാത്തതും  പ്രതിപക്ഷമുന്നയിച്ചു.   ശുചിത്വ മിഷൻ 65 ലക്ഷം രൂപ അനുവദിച്ചിട്ടും പുളിയൻമല സംസ്‌കരണ പ്ലാന്റിൽനിന്ന് മാലിന്യം നീക്കാത്തതും പുളിയൻമലയിലെ കംഫർട്ട് സ്റ്റേഷൻ, വാഴവര അർബൻ പിഎച്ച്‌സി കെട്ടിടം എന്നിവയുടെ നിർമാണം പൂർത്തിയാക്കാത്തതും നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സർക്കാർ ഓഫീസുകൾ മാറ്റുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതാരെന്നും ചോദ്യമായി. കഴിഞ്ഞ സാമ്പത്തിക വർഷം കട്ടപ്പന നഗരസഭ സംസ്ഥാനത്ത് 84–-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിന്റെ ഉത്തരവാദി എന്നിങ്ങനെനിരവധിചോദ്യങ്ങളാണ് ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ സുധർമ മോഹനൻ, ഷാജി കൂത്തോടി, ബെന്നി കുര്യൻ, ബിന്ദുലത രാജു, ഷജി തങ്കച്ചൻ, ധന്യ അനിൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News