ആതുരസേവന മേഖല വളർച്ചയുടെ 
പടവുകളിൽ: മന്ത്രി വീണാ ജോർജ്‌



ഇടുക്കി സംസ്ഥാനത്തെ ആരോഗ്യരംഗം വളർച്ചയുടെ നിർണായകമായ ഒരു പടവുകൂടി പിന്നിടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ ശൃംഖലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.    ഇതോടൊപ്പം സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിൽ 16.69 കോടി രൂപ ചെലവഴിച്ച് നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 126 ഹെൽത്ത് സെന്റർ, 21 കുടുംബാരോഗ്യ കേന്ദ്രം, അഞ്ച്‌ ജില്ലാ ആശുപത്രിയിലെ പദ്ധതികൾ, രണ്ട് ജനറൽ ആശുപത്രിയിലെ പദ്ധതികൾ, രണ്ട് കമ്യൂണിറ്റി ഡിസബിലിറ്റി മാനേജിങ്‌ സെന്റർ, റീജണൽ ഫാമിലി വെൽഫെയർ സെന്റർ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്.   കോവിഡ്, സിക, നിപ തുടങ്ങിയവ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതികളെല്ലാം യാഥാർഥ്യമാക്കാനായതെന്ന് മന്ത്രി പറഞ്ഞു. ഇത്രയും പദ്ധതികളുടെ പൂർത്തീകരണം സർക്കാർ അധികാരമേറ്റ് നൂറുദിവസത്തിനുള്ളിൽ യാഥാർഥ്യമാക്കാനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആർദ്രം പദ്ധതിപ്രകാരം സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ജീവിതശൈലീ രോഗങ്ങളുണ്ടായിരുന്നു എന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു.         Read on deshabhimani.com

Related News