ചെമ്മണ്ണാർ-‐ ഗ്യാപ് റോഡ് നിർമാണം ഉദ്ഘാടനം ചെയ്‌തു
ഇടുക്കി ചെമ്മണ്ണാർ–-- ഗ്യാപ് റോഡ് നിർമാണം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്‌തു. ചെമ്മണ്ണാർ ജങ്‌ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ മന്ത്രി എം എം മണി അധ്യക്ഷനായി. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. ചെമ്മണ്ണാർ–- രാജക്കാട്–- മുല്ലക്കാനം–- ജോസ്ഗിരി–- 40 ഏക്കർ–- ബൈസൺവാലി–- ചങ്ങനാശേരിക്കട എന്നിവിടങ്ങളിലൂടെ ഗ്യാപ് റോഡിൽ എത്തുന്ന പാതയാണ് നിർമിക്കുന്നത്. 29.9 കിലോമീറ്ററുള്ള ചെമ്മണ്ണാർ–- ജോസ്ഗിരി–- ഗ്യാപ് റോഡ് നിർമാണത്തിന് 146.67 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന റോഡിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, കലുങ്കുകൾ, ഡ്രെയിനേജ് തുടങ്ങിയവയും നിർമിക്കും. രണ്ട് ചെറിയ പാലങ്ങളുടെ വീതി കൂട്ടൽ, 963 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ, 24.387 കിലോമീറ്റർ നീളത്തിൽ ക്രാഷ് ബാരിയർ, 13 പ്രധാന ജങ്‌ഷനുകളുടെയും 35 ചെറിയ ജങ്‌ഷനുകളുടെയും നവീകരണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാർക്കിങ്, ദിശാസൂചനാ ബോർഡുകൾ, വേഗ നിയന്ത്രണ സംവിധാനം എന്നിവയും നടപ്പാക്കും. യോഗത്തിൽ ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, ഉടുമ്പൻചോല ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ പി സുനിൽകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ വി എൻ മോഹനൻ, സി വി ജോയ്, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എൻജിനിയർ സിനി മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com