കണ്ണിചേർന്നു; കണ്ണീരൊപ്പാൻ
ഇടുക്കി ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ ആയിരക്കണക്കിന് ആളുകൾ കണ്ണിചേർന്നു. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ ഭരണത്തിനെതിരെ കർഷകരും വ്യാപാരികളും ഉൾപ്പെടെ പ്രതിഷേധമുയർത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൈകോർക്കാതെ അകലം പാലിച്ചായിരുന്നു സമരം. ഇടുക്കി ഏരിയയിൽ 14 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് തോപ്രാംകുടിയിലും സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ തങ്കമണിയിലും സിപിഐ എം ഏരിയ സെക്രട്ടറി പി ബി സബീഷ് കരിമ്പനിലും ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു ചെറുതോണിയിലും സമരം ഉദ്‌ഘാടനംചെയ്തു. ഇടതുകർഷക സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന, ഇരുപതേക്കർ, വെള്ളയാംകുടി എന്നിവിടങ്ങളിൽ മനുഷ്യച്ചങ്ങല നടത്തി. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് മനോജ് എം തോമസ് ഉദ്‌ഘാടനംചെയ്‌തു. തൊടുപുഴയിൽ ആറ് കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. തൊടുപുഴ ടൗൺ ഹാളിനു മുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി സി എസ് ഷാജി സംസാരിച്ചു. മണക്കാട് പി കെ സുകുമാരനും പുറപ്പുഴയിൽ എം പത്മനാഭനും ഇടവെട്ടിയിൽ സി ജെ ചാക്കോയും കുമാരമംഗലത്ത് എം എം മാത്യുവും കരിങ്കുന്നത്ത് കെ വി ജോയിയും ഉദ്‌ഘാടനംചെയ്‌തു. വണ്ടിപ്പെരിയാർ, പാമ്പനാർ തുടങ്ങിയ കേന്ദ്രങ്ങളിലും മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. എസ് രാജേന്ദ്രൻ, വി ആർ ബാലകൃഷ്ണൻ, പി എ രാജു എന്നിവർ സംസാരിച്ചു. പാമ്പനാറ്റിൽ സമരം പഞ്ചായത്തംഗം ആർ ദിനേശൻ ഉദ്ഘാടനംചെയ്‌തു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു, പി എ ജേക്കബ്, വൈ എം ബെന്നി, എ രാമൻ, ബിനുകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com