ആരോഗ്യ ഗ്രാന്റ് പദ്ധതികള്‍ക്ക് അംഗീകാരം



തൊടുപുഴ തൊടുപുഴ നഗരപ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അർബൻ ഹെൽത്ത് ആൻഡ്‌ വെൽനസ് കേന്ദ്രങ്ങളുടെ നടത്തിപ്പിനുമായി അനുവദിച്ചിരിക്കുന്ന ആരോഗ്യ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള കർമപദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. 2021–-22 മുതൽ 2025–-26 വരെയുള്ള അഞ്ച്‌ വർഷങ്ങളിലായി 12കോടി രൂപയാണ് ലഭ്യമാവുക. പദ്ധതിയിൽപ്പെടുത്തി പാറക്കടവിൽ സ്പെഷ്യാലിറ്റി സേവനങ്ങൾനൽകുന്ന പോളിക്ലിനിക്കായി ഉയർത്തും. പഴുക്കാകുളം, കുമ്മംകല്ല്‌, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ മൂന്ന്‌  അർബൻ ഹെൽത്ത് ആൻഡ്‌ വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും. ഇവിടെ ലാബ് സൗകര്യം ഏർപ്പെടുത്തൽ, ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും നിയമിക്കൽ, ടെലി കൺസൾട്ടേഷൻ സംവിധാനം ഒരുക്കൽ, ആവശ്യമായ പരിശീലനങ്ങൾ നൽകൽ,  ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ആരോഗ്യ ഗ്രാന്റ് ചെലവഴിക്കും. പോളിക്ലിനിക്കായി അപ്ഗ്രേഡ്ചെയ്യുന്ന പാറക്കടവ് ജെഒഇയിൽ സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. ഹെൽത്ത് ആൻഡ്‌ വെൽനസ്‌ സെന്ററുകളിൽ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് അവയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ നടത്തുന്നത്. കാഞ്ഞിരമറ്റം, ഒളമറ്റം എന്നിവിടങ്ങളിൽകൂടി പുതിയ രണ്ട്‌ അർബൻ ഹെൽത്ത് ആൻഡ്‌ വെൽനസ് സെന്ററുകൾ കൂടി അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. അർബൻ ഹെൽത്ത് ആൻഡ്‌ വെൽനസ് കേന്ദ്രങ്ങളായി അംഗീകരിച്ച കെട്ടിടങ്ങളുടെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്‌ അറിയിച്ചു. Read on deshabhimani.com

Related News