എൽഡിഎഫ് നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രകടനം
വണ്ടിപ്പെരിയാർ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്ന തമിഴ്‌നാട് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രകടനം നടത്തി. വ്യാഴം പുലർച്ചെ മൂന്നോടെയാണ് മുന്നറിയിപ്പുനൽകാതെ തമിഴ്‌നാട് വൻതോതിൽ വെള്ളം ഇടുക്കിയിലേക്ക് തുറന്നുവിട്ടത്. ഇതുമൂലം ആളുകൾക്ക് മാറുന്നതിന് സാധിച്ചില്ല. മഞ്ചുമല ആറ്റോരം പ്രദേശത്ത് ആറോളം വീടുകളിൽ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതുമൂലം നാട്ടുകാർ ഭീതിയിലുമാണ്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് പ്രകടനം നടത്തിയത്. സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, ലോക്കൽ സെക്രട്ടറിമാരായ എസ് രാജേന്ദ്രൻ, റിനിൽ മാത്യു, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ആർ രാമരാജ്, ആർ വിനോദ്, ചന്ദ്രൻ, നവാസ് എന്നിവർ പ്രകടനത്തിന് നേതൃത്വംനൽകി. സിപിഐ എം നേതൃത്വത്തിൽ കറുപ്പുപാലത്തും പ്രതിഷേധപ്രകടനം നടത്തി. ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പെരിയാർ ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com