ലക്ഷ്യം കലാപം സൃഷ്ടിക്കൽ
ഇടുക്കി ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് തുടരെ വ്യക്തമാക്കപ്പെടുന്നത് കോൺഗ്രസിന്റെ ഗൂഢാലോചന. ഡിസിസി പ്രസിഡന്റിന്റെ ലക്ഷ്യം കലപാപം സൃഷ്ടിക്കൽ. പ്രതിഷേധിച്ചവർക്ക് ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ അനുഭവം ഉണ്ടാവുമെന്ന കാര്യം ഓർമവേണമെന്ന് മുരിക്കാശേരിയിൽ പ്രസംഗിച്ചതിനു പിന്നാലെ രക്തസാക്ഷി കുടുംബത്തെ വീണ്ടും അപമാനിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യു. തന്റെ പ്രസ്‌താവനക്കെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെയെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ശനിയാഴ്‌ച മാത്യു തൊടുപുഴയിൽ പറഞ്ഞു. രക്തസാക്ഷി ധീരജിനെയും കുടുംബത്തെയും തുടരെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് കൊലപാതക ഗൂഢാലോചനയും ആസൂത്രണവും തികട്ടിവരുന്നതിന്റെ ഭാഗമായാണെന്ന് പൊതുസമൂഹവും കരുതുന്നുണ്ട്. സമാധാന അന്തരീക്ഷത്തിൽ മുന്നോട്ട് പോയിരുന്ന ഇടുക്കി എൻജിനീയറിങ് കോളേജിലാണ് കെഎസ്‌യു–- യൂത്ത് കോൺഗ്രസ് നേതാക്കൾ ധീരജ് രാജേന്ദ്രനെ ജനുവരി 10ന് അതിദാരുണമായി കൊലപ്പെടുത്തിയത്. കേസിന്റെ തുടക്കം മുതൽ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. പ്രതികളെയെല്ലാം ജാമ്യത്തിൽ ഇറക്കിയ ശേഷമാണ് വിവാദ കാര്യങ്ങൾ തുടരെ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്. ജാമ്യം ലഭിച്ച പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി എം പിയും സി പി മാത്യുവും അടക്കമുള്ള കോൺഗ്രസ് നേതൃത്വം കൊലപാതകം ന്യായീകരിച്ചു. ഇനിയും എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ കോൺഗ്രസ് ഒരുക്കമാണെന്ന സന്ദേശമാണ് തുടരെയുള്ള വെളിപ്പെടുത്തലിൽ പുറത്തുവരുന്നത്. ഇതിന് തുടക്കമിട്ടത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ്. ഇരന്നുവാങ്ങിയതാണ് കൊലപാതകമെന്ന് ജില്ലാ ആസ്ഥാനത്തെ പരിപാടിയിൽ പറഞ്ഞിരുന്നു. ഇതോടെ കൊൺഗ്രസിന്റെ നയം എല്ലാനേതാക്കളും വിളിച്ചുപറയാൻ തുടങ്ങി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി പി മാത്യുവിനെ അറസ്റ്റ് ചെയ്‌ത് കൊലപാതകത്തിൽ ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം വിവധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഡിസിസി പ്രസിഡന്റുതന്നെ പലതവണ ഉറപ്പിച്ചുപറയുമ്പോൾ ഗൂഢാലോചന മറനീക്കി പുറത്തുവരികയാണ്. ജില്ലയുടെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമവുംഇതിനു പിന്നിലുണ്ട്. Read on deshabhimani.com