വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസും 
ടിപ്പറും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്‌

വണ്ടിപ്പെരിയാറിൽ സ്വകാര്യബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം


വണ്ടിപ്പെരിയാർ വണ്ടിപ്പെരിയാറിൽ സ്വകാര്യബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്കും പരിക്കേറ്റു. 
    കൊട്ടാരക്കര–-ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളി രാവിലെ 9.30 ഓടെയാണ് അപകടം. ദിശതെറ്റി എത്തിയ ടിപ്പർ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്നും കുമളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 
    പരിക്കേറ്റ പളനിയപ്പൻ കൊടുവാ(48), സുസി യേശുദാസ് വണ്ടിപ്പെരിയാർ(41), നിഷാമോൾ മുണ്ടക്കയം(22), എമിലിൻ റെജി കാഞ്ഞാർ(22), പ്രീത കൂട്ടിക്കൽ(49), റോസ്മിൻ പെരുവന്താനം(29), കരടിക്കുഴി സ്വദേശികളായ മേഘന(25), ധന്യ(33), രഞ്ചിത(28), കാളീശ്വരി(32), ലിബീന(24), ബസ് കണ്ടക്ടർ മനോജ്(40), ജോസഫ് പീരുമേട്(43), സ്റ്റെലിൻ മേലുകാവ്(49), രക്ഷാപ്രവർത്തനത്തിടെ പരിക്കേറ്റ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരൻ അനിൽകുമാർ, അമീർ മുകലാർ, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, എന്നിവരെ പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും, സാരമായി പരിക്കേറ്റ ടിബിൻ തൊടുപുഴ(39), ജിതിൻ മേമല(36 ), ഷഹനാസ്(42), നവാസ് എരുമേലി(38), രേഷ്മ പീരുമേട്(26) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  അപകടത്തെതുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ടിപ്പറിൽ ഉണ്ടായിരുന്ന ഷഹനാസ്, നവാസ്, എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News