പടയണി കോലങ്ങള്‍ ഇന്നെത്തും



കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പടയണി ശനി രാത്രി എട്ടിന് നടക്കും. എരിയുന്ന ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ പടയണി കോലങ്ങൾ ക്ഷേത്രത്തിലേക്ക് തുള്ളി എത്തും. ജില്ലയിൽ പടയണി നടത്തുന്ന ഏക ക്ഷേത്രമാണ് കുന്തളംപാറ ദേവീ ക്ഷേത്രം. കടമ്മനിട്ട ഗോത്രകലാകളരിയാണ് അവതരണം. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായി അവതരിപ്പിച്ചുവരുന്ന അനുഷ്ഠാന കലയാണ്‌ പടയണി. കവുങ്ങിൻപാളകളിൽ നിർമിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയിൽ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് അവതരണരീതി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പടയണി കാണാനെത്തും. വസൂരിപോലെയുള്ള രോഗങ്ങളിൽനിന്ന്‌ രക്ഷതേടി ദേവീപ്രീതിക്കായി മറുതക്കോലവും സന്താനലബ്ധിക്ക് ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയാശങ്കമൂലമുണ്ടാകുന്ന രോഗങ്ങളുടെ ശമിക്കാനായി മാടൻകോലവും കെട്ടുന്നു. പുലർച്ചെ 5.05ന് നിർമാല്യദർശനം, 5.15ന് അഭിഷേകം, മലർനിവേദ്യം, ആറിന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, ഏഴിന് എതൃത്ത് പൂജ, 7.30ന് കലശപൂജ, കലശാഭിഷേകം, നവകം, പഞ്ചഗവ്യം, എട്ടിന് പന്തീരടി പൂജ, 9.30ന് ഉച്ചപൂജ, 10.30ന് ആയില്യപൂജ, 6.15ന് ദീപാരാധന, രാത്രി ഏഴിന് കട്ടപ്പന  ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പടയണി എടുത്തുവരവ്, 7.20 ന് ഭദ്രകാളി ദേവിക്ക് പൂമൂടൽ. Read on deshabhimani.com

Related News