മാമ്പഴത്തിന്റെ സ്‌മരണയിൽ മുളന്തുരുത്തി സ്‌കൂളിൽ ‘അമ്മയും കുഞ്ഞും’



മുളന്തുരുത്തി വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴത്തിന്റെ വരികൾ പിറന്നുവീണ മുളന്തുരുത്തിയുടെ മണ്ണിൽ കവിയുടെയും കവിതയുടെയും സ്മാരകം സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഗവ. എച്ച്എസ്എസിൽ നിർമിച്ച സ്മാരകം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളിക്ക് സ്മാരകമായി അദ്ദേഹത്തിന്റെ കവിതകൾകൂടി ഉൾപ്പെടുത്തി പബ്ലിക് റഫറൻസ് ലൈബ്രറി സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം അധ്യക്ഷയായി. മാമ്പഴം കവിതയെ ആസ്പദമാക്കി സ്കൂൾ അങ്കണത്തിൽ ‘അമ്മയും കുഞ്ഞും’ എന്ന പ്രതീകാത്മക ശിൽപ്പം നിർമിച്ച ശിവദാസ് എടയ്ക്കാട്ടുവയലിനെ ആദരിച്ചു.  മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, സ്കൂൾ പ്രിൻസിപ്പൽ ജി ഉല്ലാസ്, എം ജെ ജോമി, റാണിക്കുട്ടി ജോർജ്, എൽദോ ടോം പോൾ, ശാരദ മോഹൻ, കെ വി അനിത, ദീപു കുഞ്ഞുകുട്ടി, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ്, ബ്ലോക്ക്‌–-പഞ്ചായത്ത്‌ അംഗങ്ങൾ, സ്കൂൾ പ്രധാന അധ്യാപിക കെ കെ പ്രീതി, പിടിഎ പ്രസിഡന്റ് കെ എസ് സജീവ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News