പറവൂർ ഭക്ഷ്യവിഷബാധ: രണ്ടാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി പറവൂർ ഭക്ഷ്യവിഷബാധ കേസിൽ രണ്ടാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി. പറവൂർ മജ്‌ലിസ്‌ ഹോട്ടലിലെ പ്രധാന പാചകക്കാരൻ കാസർകോട്‌ മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാരുടെ (50) ജാമ്യാപേക്ഷയാണ്‌ എറണാകുളം അഡീഷണൽ സെഷൻസ്‌ കോടതി തള്ളിയത്‌. മോശമായ മാംസവും മുട്ടയുമാണ് ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്‌ കഴിച്ചാൽ മരണംവരെ സംഭവിക്കാമെന്ന് പ്രതിക്ക്‌ അറിയാമായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഭക്ഷ്യവിഷബാധയെ തുടർന്ന്‌ ഭക്ഷണസാമ്പിളുകൾ പരിശോധിച്ചതിൽനിന്ന്‌ സാൽമോണലോസിസ്‌ ബാക്ടീരിയ കണ്ടെത്തിയിരുന്നു. മയോണൈസ്, അൽഫാം മന്തി, വെജിറ്റബിൾ സാലഡ് എന്നിവ കഴിച്ച 70 പേർക്കാണ്‌ ഭക്ഷ്യവിഷബാധയുണ്ടായത്. ജില്ലയിൽ ഈ മാസം 196 ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട്‌ ചെയ്തതായും പബ്ലിക് പ്രോസിക്യൂട്ടർ ടി പി രമേഷ് ചൂണ്ടിക്കാട്ടി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരസ്വഭാവമുള്ളതാണെന്ന്‌ കണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. Read on deshabhimani.com

Related News