ഇരുപതിന്റെ നിറവിൽ ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്



കൊച്ചി ഒരുലക്ഷത്തിലേറെ ഹൃദയശസ്‌ത്രക്രിയകൾ വിജയകരമായി നടത്തുകയും 20 വർഷം പൂർത്തിയാക്കുകയും ചെയ്‌ത എറണാകുളം ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്‌ ആഘോഷനിറവിൽ. ആഘോഷച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, സഹകരണ ആശുപത്രികൾ നടത്തിയ കൂട്ടായ പ്രവർത്തനം കോവിഡ്‌ കാലത്ത്‌ കേരളത്തിന്റെ ആരോഗ്യരംഗത്തിന്‌ മുതൽക്കൂട്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിക്കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കാൻ കൂട്ടായ ശ്രമമുണ്ടായി. ഇതിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിന്‌ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിസി ആശുപത്രി ചെയർമാൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി ജെ വിനോദ്, ഉമ തോമസ്, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ഡോ. വർഗീസ് പൊട്ടക്കൽ, ലിസി ആശുപത്രി ഡയറക്ടർ ഡോ. പോൾ കരേടൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജാബിർ അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുമുന്നോടിയായി ഡോ. ജോ ജോസഫ്, പ്രൊഫ. എസ് ശിവശങ്കരൻ എന്നിവർ ആൻജിയോപ്ലാസ്റ്റിക്കും ബൈപാസ് ശസ്‌ത്രക്രിയക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഭക്ഷണക്രമീകരണത്തെക്കുറിച്ചും സംസാരിച്ചു. ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 വർഷം പൂർത്തിയാക്കിയ സ്റ്റാഫ്‌ അംഗങ്ങളായ സിസ്റ്റർ ബെറ്റി, വി ആർ രാജേഷ്‌, എ ജെ വിത്സൺ, ബിജു വർഗീസ്‌, റീമ ജോൺ, ലിൻസി ജേക്കബ്, ലിജോ വർക്കി, അനിത ജോസഫ്‌ എന്നിവരെ ആദരിച്ചു. ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷസൂചകമായി ‘ലിസി സ്നേഹാർദ്രം' എന്ന പേരിൽ നിർധനരോഗികൾക്കുള്ള പ്രത്യേക ചികിത്സാസഹായപദ്ധതിക്കും തുടക്കമായി. രണ്ടുകോടി രൂപയുടെ ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം മാർ ജേക്കബ് മനത്തോടത്ത് നടത്തി. Read on deshabhimani.com

Related News