ജനങ്ങൾക്കൊപ്പം മന്ത്രിമാർ, 
നാടാകെ ജോക്കൊപ്പം



കൊച്ചി കാക്കനാട് സൺറൈസ് ആശുപത്രിയിലെ ബില്ലിങ് കൗണ്ടറിൽ പതിവുപോലെ ബില്ലടിക്കുന്ന തിരക്കിലായിരുന്നു അശ്വതിയും കൂട്ടുകാരും. രോഗികളുടെ കൂട്ടിരിപ്പുകാരെ മാത്രം പ്രതീക്ഷിക്കുന്ന അവരുടെ കൗണ്ടറിലേക്ക് മന്ത്രി വീണാ ജോർജ് കടന്നുവന്നതും എല്ലാവരിലും അമ്പരപ്പ്. വിശേഷങ്ങൾ തിരക്കി പുഞ്ചിരിയോടെ തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനുവേണ്ടി മന്ത്രി വോട്ടഭ്യർഥിച്ചതോടെ മണ്ഡലത്തിലുള്ളവരെല്ലാം ഒരേസ്വരത്തിൽ ഉറപ്പുനൽകി.   വ്യാഴം പകൽ മൂന്നോടെയാണ് വീണാ ജോർജ് വോട്ടഭ്യർഥനയുമായി സൺറൈസിലെത്തിയത്. ആശുപത്രിയുടെ എട്ടാംനിലയിൽ ജീവനക്കാർ മന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തു. തുടർന്ന് ചിലർ വിശേഷങ്ങൾ തിരക്കിയും പരിചയം പുതുക്കിയും മന്ത്രിക്കടുത്തെത്തി. ചിലരാകട്ടെ സെൽഫിയെടുത്ത് സന്തോഷം പങ്കിട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്ത് ആരോഗ്യമന്ത്രി ആശുപത്രിയിലേക്കെത്തിയത് സന്തോഷം തരുന്നുവെന്ന് ജീവനക്കാർ ഒരേസ്വരത്തിൽ പറഞ്ഞു. തൃക്കാക്കര പടിഞ്ഞാറുഭാഗത്തെ വീടുകളിലാണ് മന്ത്രി വീണാ ജോർജ് രാവിലെമുതൽ പ്രചാരണത്തിനിറങ്ങിയത്‌. ഓരോ വീട്ടിലുമെത്തി വോട്ടുറപ്പിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. തമ്മനം 18–--ാംബൂത്ത് വസന്തനഗറിൽ കുടുംബയോഗത്തിൽ കെ കെ ശൈലജ എംഎൽഎ പങ്കെടുത്തു. പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ തൃക്കാക്കര പടിഞ്ഞാറുഭാഗത്തും മന്ത്രിമാരായ വി ശിവൻകുട്ടി ചളിക്കവട്ടത്തും പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ എന്നിവർ വൈറ്റിലയിലും കെ എൻ ബാലഗോപാൽ ഇടപ്പള്ളിയിലും എം വി ഗോവിന്ദൻ കടവന്ത്രയിലും വോട്ടഭ്യർഥിച്ചെത്തി. എളമരം കരീം പാലാരിവട്ടത്തും എ എം ആരിഫ് കടവന്ത്രയിലും പ്രചാരണം നടത്തി. Read on deshabhimani.com

Related News