ചുവടുകളിൽ അഴകും മികവും ചാർത്തി ദമ്പതികൾ



കൊച്ചി നൃത്തപ്രേമികളുടെ മനംനിറച്ച്‌ ഭരതനാട്യ കലാകാരന്മാരും ദമ്പതികളുമായ ഷഫീക്കുദീനും ഷബാനയും. ടിഡിഎം ഹാളിലെത്തിയ കലാപ്രേമികൾക്കുമുന്നിൽ ഇരുവരും നിറഞ്ഞാടി. ബാങ്ക് ജീവനക്കാരുടെ സംസ്‌കാരിക സംഘടന ‘ബാങ്ക് എംപ്ലോയീസ് ആർട്‌സ് മൂവ്‌മെന്റ്‌ (ബീം) എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കേരള കലാമണ്ഡലത്തിൽ ശാസ്ത്രീയനൃത്തം അഭ്യസിച്ച ആദ്യ മുസ്ലിം വനിതയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം ഹുസ്‌നാബാനുവിന്റെ മകളാണ് ഷബാന.  മാഹിക്കാരനായ ഷഫീക്കുദീനും തൃശൂർ സ്വദേശിയായ ഷബാനയും മദ്രാസ് സർവകലാശാലയിൽനിന്നാണ് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. ചെന്നൈ മ്യൂസിക് അക്കാദമിയുടെ 2020-ലെ മികച്ച നർത്തക പട്ടം കരസ്ഥമാക്കി ദമ്പതികൾ മലയാളികളുടെ യശസ്സ് ഉയർത്തി. ഭരതനാട്യത്തിലെ നടനവിസ്മയങ്ങളെന്ന് അറിയപ്പെട്ടിരുന്ന വി പി ധനഞ്ജയന്റെയും ശാന്ത ധനഞ്ജയന്റെയും ശിഷ്യരാണ്‌ ഷഫീക്കുദീനും ഷബാനയും. ചെന്നൈ ദൂരദർശനിലെ ഗ്രേഡ് ആർട്ടിസ്റ്റായ ഷഫീക്കുദീൻ തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആൻഡ് ഫൈനാൻസ് കോളേജ്‌ അധ്യാപകനാണ്. കലാമണ്ഡലം ഹുസ്‌നാബാനു നടത്തുന്ന തൃശൂരിലെ ‘നൃത്ത കലാഞ്ജലി' നൃത്തവിദ്യാലയത്തിലെ അധ്യാപികയാണ് ഷബാന. Read on deshabhimani.com

Related News