ജില്ലാ ഔഷധ സംഭരണ വിതരണ കേന്ദ്രത്തിൽ പരിശോധന



കളമശേരി ഏലൂരിൽ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ജില്ലാ ഔഷധ സംഭരണ വിതരണ കേന്ദ്രത്തിലെ അഗ്നിരക്ഷാസംവിധാനങ്ങൾ പ്രവർത്തനരഹിതം. കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കൽ സർവീസ് കോർപറേഷൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ ഏലൂർ അഗ്നി രക്ഷാസേന ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ്‌ കണ്ടെത്തൽ നടത്തിയത്. മഞ്ഞുമ്മലിൽ സ്വകാര്യവ്യക്തിയിൽനിന്ന്‌ വാടകയ്‌ക്കെടുത്ത മൂന്നുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായാൽ  പ്രവർത്തിപ്പിക്കാനുള്ള അഗ്നിരക്ഷാസംവിധാനങ്ങളില്ല. 2012ൽ സംഭരണകേന്ദ്രം പ്രവർത്തനമാരംഭിച്ചപ്പോൾ  സ്ഥാപിച്ച അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തനരഹിതമാണ്‌. കാലഹരണപ്പെട്ട ഉപകരണങ്ങൾ മാറ്റിയിട്ടില്ല. തീപിടിത്തമുണ്ടായാൽ വെള്ളം എടുക്കുന്നതിനുള്ള ജലസംഭരണിയും ഉപയോഗശൂന്യമാണ്‌. നിലവിൽ സ്ഥാപനത്തിന് അഗ്നിരക്ഷാ വിഭാഗത്തിന്റെ എൻഒസി ഇല്ല. കെട്ടിടമുടമയാണ് സുരക്ഷാസൗകര്യങ്ങൾ ഒരുക്കേണ്ടതെന്ന് ഏലൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ വി എസ് രഞ്ജിത്കുമാർ പറഞ്ഞു. ഇവിടെ 2019ൽ നടത്തിയ പരിശോധനയിൽ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ നോട്ടീസ് നൽകിയെങ്കിലും തുടർനടപടിയെടുത്തില്ല. പരിശോധനയ്‌ക്കുശേഷം ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയതായും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കുമെന്നും സ്റ്റേഷൻ ഓഫീസർ പറഞ്ഞു. Read on deshabhimani.com

Related News