ഡ്രഡ്ജ് ചെയ്ത മണ്ണ് സ്വകാര്യഭൂമിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം



പുത്തൻവേലിക്കര ‘തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി പുഴയിൽനിന്ന്‌ ഡ്രഡ്ജ് ചെയ്ത മണ്ണ്‌ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റിയത്‌ പഞ്ചായത്ത് അധികൃതർ ഇടപെട്ട് തടഞ്ഞു.  ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായി പുഴയുടെ ആഴം വർധിപ്പിക്കാൻ തുരുത്തിപ്പുറം ഭാഗത്ത്‌ മൂന്നാഴ്ചയായി മേജർ ഇറിഗേഷൻ വകുപ്പാണ്‌ ഡ്രഡ്ജ് ചെയ്യുന്നത്. ഡ്രഡ്ജ് ചെയ്ത മണ്ണ്‌ പുഴയുടെ സമീപം കരയിൽ കയറ്റി വച്ചിരുന്നു. അതിരാവിലെ 11 ലോഡ് മണ്ണ് മിനി ലോറിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു കൊണ്ടുപോയതാണ്‌ തർക്കത്തിനു കാരണം. ഡ്രഡ്ജ് ചെയ്ത മണ്ണ്‌ വെള്ളാട്ടുംപുറം ഭാഗത്ത് ഓരുജലം കയറുന്ന പ്രശ്നം പരിഹരിക്കാൻ ഉപയോഗിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണ്ണ് തിട്ടപ്പെടുത്തിയശേഷം പരസ്യമായി ലേലം ചെയ്യുമെന്നാണ്‌ മേജർ ഇറിഗേഷൻ വകുപ്പ് അറിയിച്ചത്. ഈ മണ്ണ്‌ പുഴയുടെ അരികിൽനിന്നു മാറ്റിയിടാൻ അധികൃതർ തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളി അധികൃതരോടും സ്വകാര്യ വ്യക്തിയോടും സ്ഥലം ആവശ്യപ്പെട്ടിരുന്നു. പള്ളിയുടെ സ്ഥലത്ത് ഇടാൻ അനുമതി ലഭിച്ചെങ്കിലും ഈ സ്ഥലം ഉപയോഗിക്കാതെ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, വൈസ് പ്രസിഡന്റ് എം പി ജോസ്, സ്ഥിരംസമിതി അധ്യക്ഷൻ ഡ്യൂയി ജോൺ, അംഗങ്ങളായ സുമ സോമൻ, അനോഷ് കല്ലറയ്ക്കൽ എന്നിവർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. മണ്ണ്‌ താൽക്കാലികമായി മാത്രമാണ്‌ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതരോടു പറഞ്ഞെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിച്ചശേഷംമാത്രം മാറ്റിയാൽ മതിയെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌ നിർദേശിച്ചു. Read on deshabhimani.com

Related News