സി രാധാകൃഷ്‌ണനെ ആദരിച്ചു



കൊച്ചി പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ് സി രാധാകൃഷ്ണനെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ച സി രാധാകൃഷ്ണനെ കൊച്ചിയിലെ വസതിയിൽ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം ലഭിച്ചതോടെ മലയാളഭാഷയും അംഗീകരിക്കപ്പെട്ടു. എംടിക്കുശേഷം സി രാധാകൃഷ്ണന് ഈ അംഗീകാരം ലഭിക്കുമ്പോൾ അംഗീകരിക്കപ്പെട്ടത് മലയാളസാഹിത്യ ശാഖ ആകെയാണ്. സംസ്ഥാന സർക്കാരിനുവേണ്ടി സന്തോഷത്തിൽ പങ്കുചേരുകയാണ്. വായനക്കാരെ ശാസ്ത്രലോകത്തോട് അടുപ്പിക്കുകയും ശാസ്ത്ര സത്യങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്ത സാഹിത്യകാരനാണ് അദ്ദേഹം. കച്ചവടവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ആഭിചാരക്കൊലയടക്കമുള്ള അനാചാരങ്ങൾ തിരിച്ചുവരുന്നകാലത്ത് സി രാധാകൃഷ്ണനെപ്പോലുള്ള എഴുത്തുകാർക്ക് വലിയ സംഭാവനകൾ അക്ഷരങ്ങളിലൂടെ  നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് സി രാധാകൃഷ്ണൻ പറഞ്ഞു. "കാലം കാത്തുവയ്‌ക്കുന്നത്' എന്ന പുസ്തകം സി രാധാകൃഷ്ണൻ മന്ത്രിക്ക് നൽകി. മന്ത്രിയോടൊപ്പം ഭാര്യ അനുപമ, എം കെ ദിനകരൻ, കമല സദാനന്ദൻ എന്നിവരുമുണ്ടായിരുന്നു. Read on deshabhimani.com

Related News