കൈത്തറിഗ്രാമം : രണ്ടുഘട്ടം മേയിൽ പൂർത്തിയാക്കും: മന്ത്രി പി രാജീവ്



പറവൂർ കൈത്തറിഗ്രാമം പദ്ധതിയുടെ രണ്ടുഘട്ടം 2023 മേയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചേന്ദമംഗലം കിഴക്കുംപുറം കോറ്റാട്ടാലിൽ കൈത്തറിഗ്രാമം പദ്ധതിയുടെ കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നെയ്ത്തുതൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നുഘട്ടമായി പൂർത്തിയാകുന്ന പദ്ധതിക്കായി 19. 25 കോടി രൂപയാണ് ചെലവിടുന്നത്. കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വികസിപ്പിച്ച ഇ-–-കൊമേഴ്സ് പ്ലാറ്റ്ഫോം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ്‌ സർക്കാരി​ന്റെ പ്രവർത്തനങ്ങളാണ് മേഖലയ്‌ക്ക് ഉണർവ് നൽകിയത്. കൈത്തറി സ്കൂൾ യൂണിഫോമിനായി 100 കോടി രൂപയാണ് വർഷംതോറും ചെലവിടുന്നത്. കൈത്തറിഗ്രാമം പദ്ധതി യാഥാർഥ്യമാക്കുന്നതിന് റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയവരെ, മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. സ്ഥലം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനായി. എസ് ശർമ, കെ പി ധനപാലൻ, പി രാജു, കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ എസ് അനിൽകുമാർ, നടി പൂർണിമ ഇന്ദ്രജിത്, കൈത്തറി തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ അരക്കൻ ബാലൻ, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ എ എസ് അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, അംഗം ബബിത ദിലീപ് കുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡ​ന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ,  ടി ആർ ബോസ്, എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, യാൺ ബാങ്ക് പ്രസിഡ​ന്റ് ടി എസ് ബേബി, ചേന്ദമംഗലം കൈത്തറിഗ്രാമം സ്പെഷ്യൽ ഓഫീസർ കെ എസ് പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News