മലയാറ്റൂരിലും പറവൂരിലും വീട് തകർന്നു
കാലടി_ കനത്ത മഴയിൽ മലയാറ്റൂർ കൊറ്റമം ശാന്തിപുരത്ത് രണ്ട് വീട് തകർന്നു. കോയിക്കരവീട്ടിൽ റിജി വർഗീസ്, ഞാറ്റുപെട്ടി ഞാലിൽ തങ്കമ്മ നീലകണ്‌ഠൻ എന്നിവരുടെ വീടുകളാണ് ഞായർ രാവിലെ ഏഴിന് തകർന്നത്. റിജിയുടെ വാർക്കവീട് തകർന്ന് തങ്കമ്മയുടെ ഓടുമേഞ്ഞ വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. റിജിയും മക്കളായ സനലും സിൽജിയും പള്ളിയിൽ പോയ സമയത്തായിരുന്നു അപകടം. തങ്കമ്മയും വീട്ടിലുണ്ടായിരുന്നില്ല. മലയാറ്റൂരിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് കുറഞ്ഞിട്ടില്ല. നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ട്. വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും തകർന്ന വീടുകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി. പറവൂർ ശക്തമായ കാറ്റിലും മഴയിലും ഏഴിക്കര പഞ്ചായത്ത് ഏഴാംവാർഡിലെ തുണ്ടത്തിൽപ്പറമ്പിൽ വ്യാസന്റെ വീട് തകർന്നു. കഴുക്കോലുകൾ ഒടിഞ്ഞ് നടുഭാഗം താഴേക്ക് തൂങ്ങി. ഭിത്തി പൊട്ടി. തൂണ് ചരിഞ്ഞു. അപകടസമയത്ത് വ്യാസൻ വീടിനകത്ത് ഉറങ്ങുകയായിരുന്നു. മേൽക്കൂര ഒടിയുന്ന ശബ്ദം കേട്ട് പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. പഴക്കംചെന്ന ഓടിട്ട വീടാണിത്. രണ്ട് മുറികളുള്ള വീട് പൊളിച്ചുപണിയാൻ പലവട്ടം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. അപകടവിവരം പഞ്ചായത്ത്, റവന്യു അധികൃതരെ അറിയിച്ചതായി വ്യാസൻ പറഞ്ഞു. Read on deshabhimani.com