നവകേരളനിർമിതിയിൽ തൃക്കാക്കരയും 
പങ്കാളിയാകണം: ‌ഇ പി



കൊച്ചി നവകേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ ഇടപെടലുകളിൽ തൃക്കാക്കര ജനതയും പങ്കാളികളാകണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. വിലക്കയറ്റം ഉൾപ്പെടെ നാട്‌ നേരിടുന്ന പ്രശ്നങ്ങളെ ചെറുത്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുകയാണ് എൽഡിഎഫ്‌ സർക്കാർ. ഇതിൽനിന്ന്‌ പിന്നാക്കംനിന്ന തൃക്കാക്കരയെ മുന്നിലെത്തിക്കാൻ, ഐശ്വര്യസമൃദ്ധമായ തൃക്കാക്കര കെട്ടിപ്പടുക്കാൻ എൽഡിഎഫിനൊപ്പം ജനങ്ങൾ ഒരുമിച്ചുനിൽക്കണം. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പൊതുപര്യടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഇ പി. രാജ്യത്ത്‌ ഇടതുപക്ഷപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. സാഹോദര്യം കാത്തുസൂക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തണം. ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങൾ അരങ്ങേറുകയാണ്. മതവിദ്വേഷം പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച്‌ ആർഎസ്എസിനെ തലോടുന്ന സമീപനമാണ് കോൺഗ്രസിന്റേത്‌. ഈ ഇടപെടലുകളെ ചെറുക്കാൻ ഇടതുപക്ഷപ്രസ്ഥാനങ്ങൾ ശക്തിപ്പെടണം. തൃക്കാക്കരയിൽ മുനിസിപ്പാലിറ്റി ഭരണവും എംപിയുമെല്ലാം യുഡിഎഫാണ്‌; എംഎൽഎയും യുഡിഎഫായിരുന്നു. ഇവരുടെ അനാസ്ഥമൂലം ജനങ്ങൾ ദുരിതത്തിലാണ്‌. മാലിന്യപ്രശ്നങ്ങളിലടക്കം ഒന്നും ചെയ്യാതെ നോക്കുകുത്തിയാകുകയാണ്‌ യുഡിഎഫ്‌ നേതാക്കൾ. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപ്രവർത്തനങ്ങൾ യുഡിഎഫ് എംഎൽഎയോ എംപിയോ മുനിസിപ്പൽ അധികാരികളോ തൃക്കാക്കരയിൽ നടപ്പാക്കിയില്ല. അതെല്ലാം തകർക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്‌. കേരളത്തിലെ വികസനപ്രവർത്തനങ്ങളുടെ നട്ടെല്ലായ കിഫ്‌ബിയെ തകർക്കാൻ യുഡിഎഫ് ശ്രമിച്ചു. മാധ്യമങ്ങളെ കാണുമ്പോൾ എന്തും വിളിച്ചുപറയാമെന്നാണ്‌ പ്രതിപക്ഷം കരുതുന്നത്‌. നാടിന്റെ വികസനത്തിനൊപ്പം നിൽക്കാൻ എല്ലാവരും തയ്യാറാകണം. യുഡിഎഫിനൊപ്പം നിന്നവർപോലും ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.   Read on deshabhimani.com

Related News