വളയന്‍ചിറങ്ങരയില്‍ രണ്ടാഴ്ചയ്‌ക്കിടെ 
30 വീടുകളില്‍ മോഷണം

വളയൻചിറങ്ങര ഇന്റീരിയർ ഗാർഡൻ വില്ലയിലെ സിസിടിവി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം


പെരുമ്പാവൂർ വളയൻചിറങ്ങരയിലെ പൂനൂര്‍, വാരിക്കാട് വാർഡുകളിൽ മോഷണം വ്യാപകമായി. പല കുടുംബങ്ങൾക്കും സ്വർണവും പണവും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടു. വാരിക്കാട് ഇന്റീരിയർ ഗാർഡൻ വില്ലയിലെ മോഷണത്തിനിടെ മോഷ്ടാവിന്റെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞു. വാരിക്കാട് കൂരാലിൽ ജയന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. വാരിക്കാട് സിബി അതികാരത്തിന്റെ വീട്ടിലെ അടുക്കളഭാഗം പൊളിച്ച് 10 പവനും 11,000 രൂപയും നാലുസെന്റ് കോളനി കാഞ്ഞിരക്കാടൻ നിഷാദിന്റെ വീട്ടിൽ കയറി മൊബൈൽഫോൺ, മിക്സി എന്നിവയും പാറയ്ക്കമാലി രതീഷിന്റെ വീട്ടിൽനിന്ന്‌ മൊബൈലും മോഷണം പോയി. വളയൻചിറങ്ങര, പൂനൂർ, എരപ്പ്, ടാങ്ക് സിറ്റി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ 30 വീടുകളിൽ മോഷ്ടാവ് കയറി. എല്ലാ വീടുകളുടെയും അടുക്കളഭാഗം പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. തട്ടായത്തുമാലി ബിജുവിന്റെ അടുക്കളവാതിൽ പൊളിക്കുന്നതിനിടയിൽ വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. മോഷ്ടാവിനെ ബിജു നേരിൽ കണ്ടെങ്കിലും പിടിക്കാനായില്ല. നാട്ടുകാർ സംഘടിച്ച് രാത്രികാവൽ ഏർപ്പെടുത്തിയപ്പോള്‍ കാവലില്ലാത്ത പ്രദേശത്ത് മോഷണം നടന്നു. വാർഡ് മെമ്പർ ടി ടി പ്രിയദർശിനി പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.   Read on deshabhimani.com

Related News