മൊബൈൽ മെഡിക്കൽ ക്യാമ്പ്: രണ്ടാംദിനം 455 പേരെത്തി
കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാംദിവസം ചികിത്സ തേടിയത് 455 പേർ. തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലെയും കൊച്ചി കോർപറേഷനിലെയും വിവിധ മേഖലകളിലായിരുന്നു ക്യാമ്പുകൾ. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ഓരോ യൂണിറ്റുകൾവീതവും കോർപറേഷൻ പരിധിയിൽ മൂന്ന് യൂണിറ്റുകളുമുണ്ടായി. ശ്വാസകോശ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നടത്തുന്നത്. യൂണിറ്റുകളിൽ മെഡിക്കൽ ഓഫീസർ, നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവുമുണ്ട്. നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങളും ലഭ്യമാക്കും. Read on deshabhimani.com