ദേശീയപാതയിലെ കുഴിയടയ്‌ക്കൽ തുടങ്ങി; അശാസ്‌ത്രീയമെന്ന് ആക്ഷേപം
കൊച്ചി ഹൈക്കോടതി നിർദേശപ്രകാരം ദേശീയപാതയുടെ ചില പ്രദേശങ്ങളിൽ കുഴികൾ അടച്ചുതുടങ്ങി. കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിലെ കോതമംഗലം പോസ്‌റ്റ് ഓഫീസ് ജങ്‌ഷനിലെ കുഴി ചൊവ്വാഴ്‌ച പകൽ അടച്ചു. അങ്കമാലി–-മണ്ണുത്തി ദേശീയപാതയിലെ കുഴിയടയ്‌ക്കൽ അശാസ്ത്രീയമെന്ന ആരോപണം ഉയർന്നു. പാക്കറ്റിലാക്കിയ ടാർമിക്സ് കുഴികളിൽ തട്ടി കൈക്കോട്ടുകൊണ്ട് ഉറപ്പിക്കുക മാത്രമാണ് അവിടെ നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതിഥിത്തൊഴിലാളികൾ മാത്രമെത്തിയ ജോലിക്ക് കരാർ കമ്പനി പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തിൽ ഒരു അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് ജനങ്ങളുടെ വാദം. തുടർന്ന് സബ് കലക്ടർ പി വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മറ്റു സ്ഥലങ്ങളിൽ കുഴി അടയ്‌ക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കോലഞ്ചേരി, പുത്തൻകുരിശ്, വരിക്കോലി, ചൂണ്ടി, പത്താംമൈൽ, മറ്റക്കുഴി എന്നിവിടങ്ങളിൽ ഇപ്പോഴും കുഴികൾ അപകടഭീഷണി ഉയർത്തുകയാണ്. കുണ്ടന്നൂർ ഭാഗത്തെ കുഴികളും അപകടകരമായി തുടരുന്നു. Read on deshabhimani.com