ഭരണഘടനാ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കാൻ നീക്കം: അമർജിത് കൗർ



കൊച്ചി ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും സ്വകാര്യവൽക്കരിക്കാനാണ് മോദി സർക്കാരിന്റെ നീക്കമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഐഎസ്എഫ് പോലുള്ള സേനാവിഭാഗങ്ങൾ സർക്കാരിനുകീഴിൽ വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു. അഗ്നിവീർ പദ്ധതിയിലൂടെ സേനാവിഭാഗങ്ങളിൽ കരാർത്തൊഴിലിന് തുടക്കംകുറിച്ചുകഴിഞ്ഞു. തൊഴിലാളികളും ട്രേഡ് യൂണിയനുകളും ഇത്തരം നയങ്ങൾക്കെതിരാണ്. ഇത്തരം  സാഹചര്യങ്ങൾക്കിടയിലാണ്‌ എഐടിയുസിയുടെ 42–--ാം ദേശീയ സമ്മേളനം ആലപ്പുഴയിൽ നടക്കുന്ന‌ത്. ബിഎംഎസ് അടക്കമുള്ള മുഴുവൻ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളെയും സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്. 16 മുതൽ 20 വരെ നടക്കുന്ന സമ്മേളനത്തിൽ ലോക ട്രേഡ് യൂണിയൻ സംഘടനയുടെ പ്രസിഡന്റ്‌ അടക്കമുള്ളവർ പങ്കെടുക്കും. 40 വിദേശ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി രാജു, സംസ്ഥാന സെക്രട്ടറി എലിസബത്ത്‌ അസീസി, ജില്ലാ സെക്രട്ടറി കെ എൻ ഗോപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News