ചെറുമീൻപിടിത്തം തടഞ്ഞത്‌ മത്സ്യമേഖലയ്‌ക്ക്‌ കരുത്തായി

ട്രോളിങ് നിരോധന സമയത്ത് ചെറിയ മീനുകളെ പിടിച്ച വഞ്ചി ഫിഷറീസ് 
അധികൃതർ പിടിച്ചെടുത്ത് മീൻ കടലിൽ ഒഴുക്കുന്നു (ഫയൽ ചിത്രം)


മട്ടാഞ്ചേരി> ചെറുമീനുകളെ പിടിക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പ്‌ കർശന നടപടിയെടുത്തത്‌ മത്സ്യമേഖലയ്ക്ക് ഗുണകരമായെന്ന്‌ വിലയിരുത്തല്‍. 52 ദിവസത്തിനുള്ളില്‍ ചെറുമീനുകളുമായെത്തിയ നിരവധി വഞ്ചികളാണ് ഫിഷറീസ് എൻഫോഴ്സ്‌മെന്റ്‌ പിടിച്ചത്. ഇത് മത്സ്യസമ്പത്ത് സംരക്ഷിക്കാൻ സഹായിച്ചതായി തൊഴിലാളികൾ പറഞ്ഞു. സംസ്ഥാനത്ത് ട്രോളിങ് നിരോധന കാലയളവിൽ ചെറുമീനുകളെ പിടിച്ചതിന് 107 യാനങ്ങളാണ് എൻഫോഴ്സ്‌മെന്റ്‌ പിടികൂടിയത്. ഇവരിൽനിന്ന് 11.85 ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃതമായി പിടിച്ച മീൻ ലേലംചെയ്ത ഇനത്തിൽ 53,600 രൂപ സർക്കാരിലേക്ക് അടപ്പിച്ചു. അനിയന്ത്രിതമായി ചെറുമീനുകളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി സിഎംഎഫ്ആർഐ വിദഗ്ധർ വിലയിരുത്തിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനത്ത് പിടിച്ച കിളിമീനുകളിൽ 31 ശതമാനവും ചെറുമീനുകളായിരുന്നു. ഇത് 74 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്‌. ട്രോളിങ് നിരോധിച്ച സമയത്ത്‌ ഒമ്പത്‌ തീരദേശ ജില്ലകളിലും നിയമലംഘനമില്ലെന്ന് ഉറപ്പുവരുത്തിയത്‌ ഫിഷറീസും മറൈൻ എൻഫോഴ്സ്‌മെന്റും ചേര്‍ന്ന് കടൽ പട്രോളിങ് നടത്തിയാണെന്ന്‌ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. Read on deshabhimani.com

Related News