പാലക്കാട്‌ സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി പിടിയിൽ



കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടലിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ യുവതിയുടെ മരണം കൊലപാതകം. പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളിയിൽ ലിൻസിയാണ്‌ (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. ശനി രാത്രിയാണ്‌ ഇടപ്പള്ളിയിലെ ബാഹ ഹോട്ടലിൽ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാലക്കാടുനിന്ന്‌ എത്തിയ മാതാപിതാക്കൾ ലിൻസിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. കുറച്ചുദിവസമായി ജെസിലും ലിൻസിയും ഹോട്ടലിൽ ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ജെസിലിനെ ക്യാനഡയിൽ കൊണ്ടുപോകാമെന്നും കടബാധ്യതകൾ തീർത്തുതരാമെന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ലിൻസിയുടെ  മുഖത്ത്‌ അടിക്കുകയും  ഇടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തു. അബോധവസ്ഥയിൽ ലിൻസി വീണെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ പാലക്കാട്ടെ യുവതിയുടെ വീട്ടുകാരെ വിളിക്കുകയായിരുന്നു. ലിൻസി ബാത്ത്‌റൂമിൽ വീണുവെന്നും ബോധമില്ലെന്നും അറിയിച്ചതോടെയാണ്‌ വീട്ടുകാർ കൊച്ചിയിൽ എത്തിയത്. തലക്കേറ്റ ക്ഷതമാണ്‌ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി എളമക്കര എസ്എച്ച്ഒ സനീഷ് വ്യക്തമാക്കി. സംഭവശേഷം മൊബൈൽ ഓഫാക്കി ഒളിവിൽപ്പോയ ജെസിലിനെ പിടികൂടുകയായിരുന്നു. ലിൻസിയുടെ മാതാപിതാക്കളുടെ പരാതിയിലാണ്‌ നടപടി.സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന്‌ സെന്റ് റാഫേൽസ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. അച്ഛൻ: പോൾസൺ. അമ്മ: ഗ്രേസി. സഹോദരി : പ്രിൻസി. Read on deshabhimani.com

Related News