നൃത്തവേദികൾ കീഴടക്കി മീരയുടെ ചുവടുകൾ



കോലഞ്ചേരി പരിമിതികളോട് പൊരുതി നൃത്തവേദികൾ കീഴടക്കി മീര ദാസ്. പുത്തൻകുരിശ് രാമല്ലൂർ ചാത്തനാട്ട് അധ്യാപകരായ മോഹൻദാസ്-–അമ്പിളി ദമ്പതികളുടെ മകളായ മീര, ജന്മനാ ഭിന്നശേഷിക്കാരിയാണ്‌. കുറ്റ ഗവ. ജെബിഎസിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പുറ്റുമാനൂർ ഗവ. യുപി, അമ്പലമുകൾ ഗവ. എച്ച്എസ്, പഴന്തോട്ടം ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലായി തുടർവിദ്യാഭ്യാസം. നിലവിൽ ബിരുദവിദ്യാർഥിനിയാണ്‌. ചെറുപ്പത്തിലേതന്നെ മീര നൃത്തത്തിൽ കാണിച്ച താൽപ്പര്യം തിരിച്ചറിഞ്ഞാണ്, പീച്ചിങ്ങച്ചിറ സ്വദേശിയായ ആർഎൽവി ശ്രീകലാ ശ്രീജിത്തിനുകീഴിൽ നൃത്തം പഠിപ്പിക്കാനായി ചേർത്തത്. കഴിഞ്ഞ 10 വർഷമായി നൃത്തം അഭ്യസിക്കുന്നു. കൈപിടിച്ചുയർത്താൻ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തതോടെ നൃത്തരംഗത്ത് മീര കഴിവ് തെളിയിച്ചു. വിവിധ ക്ഷേത്രങ്ങൾ, ക്ലബ്ബുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതിനോടകം മീര ഭരതനാട്യം അവതരിപ്പിച്ചുകഴിഞ്ഞു. കോലഞ്ചേരി ബിആർസിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരടക്കമുള്ളവരുടെ പരിചരണവും പ്രോത്സാഹനവുമാണ് വൈകല്യങ്ങളോട് പൊരുതാനുള്ള കരുത്തുനൽകിയതെന്ന് നന്ദിയോടെ സ്മരിക്കുകയാണ് മീരയും കുടുംബവും. മീരയുടെ സഹോദരി അമൃത ദാസ് എംബിഎ പഠനം പൂർത്തിയാക്കി ഇൻഫോ പാർക്കിൽ ജോലി ചെയ്യു കയാണ്. Read on deshabhimani.com

Related News