ചുഴലിക്കാറ്റ് : ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു
കൊച്ചി ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 തദ്ദേശസ്ഥാപന പരിധിയിൽ ചുഴലിക്കാറ്റിന്റെ കെടുതി ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ജില്ലയിൽ 150–-200 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം. കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, ജനറൽ എന്നീ വിഭാഗങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസക്യാമ്പുകൾ തുറക്കും. തദ്ദേശസ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ മുന്നറിയിപ്പുകൾക്കനുസരിച്ച് മാറ്റിത്താമസിപ്പിക്കും. ജില്ലയിലെ ക്രമീകരണങ്ങൾ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ചുഴലിക്കാറ്റിന്റെ അപകടസാധ്യതകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേർന്നു. കലക്ടർ എസ് സുഹാസ് അധ്യക്ഷനായി. Read on deshabhimani.com