"സിഗ്‌നേച്ചർ' ചാർത്തി
ആലപ്പുഴ നടനലാവണ്യം, ഒപ്പനയുടെ മൊഞ്ച്, വാദ്യവിസ്‌മയം, അഭിനയമികവ്, സംഗീതമാധുര്യം, വ്യത്യസ്‌ത ഭാഷകളുടെ സർഗോത്സവം– ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിനം "സിഗ്‌നേച്ചർ' ചാർത്തിയത് ഇവയിലൊക്കെയായിരുന്നു. ആട്ടവും പാട്ടും കൊട്ടും ആരംഭിച്ചതോടെ കാണികളുടെ എണ്ണം കൂടി. ഒപ്പന വേദിയിലായിരുന്നു തിരക്കേറെ. വിവിധ വിഭാഗങ്ങളിലെ ഭരതനാട്യം, നാടോടിനൃത്തം, കുച്ചിപ്പുടി എന്നിവ ആരംഭിച്ച ശേഷമാണ് ഒപ്പന തുടങ്ങിയത്. ഉറുദു- ഹിന്ദി പദ്യം ചൊല്ലൽ, കഥാരചന, ഗദ്യ പാരായണം, പ്രസംഗം, നാടകം തുടങ്ങിയവ കലോത്സവത്തെ സർഗമേളയാക്കി. പഞ്ചവാദ്യം, മദ്ദളം, ചെണ്ടമേളം, തായമ്പക തുടങ്ങിയവ വാദ്യവിസ്‌മയം തീർത്തു. ലളിതഗാനം, ശാസ്‌ത്രീയസംഗീതം, കഥകളി സംഗീതം തുടങ്ങിയവ സംഗീതസമ്പന്നമാക്കി. വേദിമാറ്റം തർക്കമായതോടെ നാടകം പഴയവേദിയിൽതന്നെ അവതരിപ്പിച്ച് പരിഹാരംകണ്ടു. മൂന്നാംദിനമായ ബുധനാഴ്‌ച മോഹിനിയാട്ടം, മിമിക്രി, സംഘനൃത്തം, കേരളനടനം, കഥാപ്രസംഗം, മൈം തുടങ്ങിയവയുണ്ട്. Read on deshabhimani.com