സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക: സി എസ് സുജാത

സിഐടിയു ജില്ലാ കമ്മിറ്റി ആലപ്പുഴ നഗരചത്വരത്തിന് സമീപം നടത്തിയ പ്രതിഷേധ സമ്മേളനം സംസ്ഥാന വൈസ്‍പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയിൽ ഭീതിപൂണ്ടാണ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവസാനശ്രമമെന്ന നിലയിൽ ഗവർണറെ വിനിയോഗിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. എൽഡിഎഫ് സർക്കാരിനെതിരെ നടക്കുന്ന വർഗീയ ഫാസിസ്‌റ്റ്‌ ഗൂഢാലോചനയ്‌ക്കെതിരെ സിഐടിയു നേതൃത്വത്തിൽ നടന്ന റാലിയും പൊതുയോഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.  ഭരണത്തുടർച്ച ഒരിക്കലും കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ പിണറായി സർക്കാർ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയതിനാലാണ് തുടർഭരണം ലഭ്യമായത്. സർക്കാർ അധികാരത്തിൽ വന്നതുമുതൽ അട്ടിമറിക്കാനുള്ള പല ശ്രമങ്ങളും കോൺഗ്രസും ബിജെപിയും പയറ്റി.  അവസാനമാർഗം എന്ന നിലയിലാണ് ഗവർണറെ ഉപയോഗിക്കുന്നത്. സംസ്ഥാനസർക്കാരിനെ അട്ടിമറിക്കാൻ ആർഎസ്എസ്‌–ബിജെപി ഗൂഢനീക്കം തിരിച്ചറിഞ്ഞ്‌ മുഴുവൻ ജനവിഭാഗങ്ങളും പ്രതിരോധം തീർക്കണമെന്ന് സുജാത അഭ്യർഥിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. മുനിസിപ്പൽ ടൗൺഹാളിന്‌ സമീപത്തുനിന്നു റാലി തുടങ്ങി. നഗരചത്വരത്തിന് സമീപമായിരുന്നു പൊതുസമ്മേളനം. സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എ മഹേന്ദ്രൻ സംസാരിച്ചു.  സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ  സ്വാഗതം പറഞ്ഞു. ജി രാജമ്മ, ബി അബിൻഷ, സി വി ജോയി, വി ബി അശോകൻ, പി പി പവനൻ, വി എസ് മണി, സുനിത കുര്യൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News