മോഷ്‌ടിച്ച പണവുമായി വിമാനത്തിൽ കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ



  സ്വന്തം ലേഖകൻ ചാരുംമൂട്      ജോലിതേടിയെത്തിയ മില്ലിൽനിന്ന്‌ അരലക്ഷം രൂപ മോഷ്‌ടിച്ച്‌ വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നൂറനാട് പൊലീസ് അറസ്‌റ്റുചെയ്‌തു. പശ്ചിമബംഗാൾ ഹൂബ്ലി ജില്ലയിലെ സോവൻ കർമാർക്കറാണ് (24) അറസ്‌റ്റിലായത്. ഇയാളെ മാവേലിക്കര കോടതി റിമാൻഡ്‌ ചെയ്‌തു.  പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര അജിഖാന്റെ തടിമില്ലിലെ തൊഴിലാളി ബംഗാൾ സ്വദേശി സമുദൽ ഹക്കിന്റെ ( 38 ) ബാഗിൽനിന്നാണ് 55,000 രൂപ സോവൻ കർമാക്കർ അപഹരിച്ചത്. സമദുൽ ഹക്ക് താമസിച്ച ആദിക്കാട്ടുകുളങ്ങര അമ്പോഴിചിറ വീട്ടിൽനിന്ന് കഴിഞ്ഞ 19ന് പകൽ പണം അപഹരിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.  മോഷണത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിതേടി സോവൻ കർമാക്കർ തടിമില്ലിൽ എത്തിയത്. മോഷ്‌ടിച്ച ദിവസം തന്നെ പ്രതി മുങ്ങി. പശ്ചിമബംഗാളിലേക്ക് കടക്കാൻ ഇയാൾ വിമാന ടിക്കറ്റെടുത്ത വിവരം പൊലീസിന് ലഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുനിന്നാണ് അറസ്‌റ്റ്‌ ചെയ്‌തത്.    സിഐ പി ശ്രീജിത്ത്, എസ്‌ഐമാരായ നിതീഷ്, എഎസ്ഐമാരായ രാജേന്ദ്രൻ, പുഷ്‌പൻ, സിപിഒമാരായ വി രഞ്ജിത്ത്, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. Read on deshabhimani.com

Related News