തടസങ്ങൾ മാറും 
ആലീസിന്‌ ‘ലൈഫ്’ ഒരുങ്ങും

അദാലത്തിൽ എത്തിയ ആലീസ്


ചേർത്തല ‘പാവങ്ങളുടെ പ്രശ്‌നമാണ്, ലൈഫ് മിഷൻ പട്ടികയിൽ വന്നിട്ടും സ്ഥലത്തിന്റെ സാങ്കേതികതടസം പറഞ്ഞ്‌ താമസിപ്പിക്കാനാകില്ല, ഉടൻ നടപടി വേണം’- ഉദ്യോഗസ്ഥർക്ക് മന്ത്രി സജി ചെറിയാന്റെ കർശന നിർദേശം. ആലീസിന്റെ മുഖത്ത് വീടിനെക്കുറിച്ച്‌ പുതുപ്രതീക്ഷ.    സഹോദരന്റെ ഭാര്യ കാർമലിനൊപ്പമാണ്‌ ആലീസ്‌ എത്തിയത്‌. 90 ശതമാനത്തിലേറെ ഭിന്നശേഷിക്കാരിയായ ആലീസ്‌ അമ്മ തങ്കമ്മയ്‌ക്കും സഹോദരൻ ബാബുവിനുമൊപ്പം  തകർന്നുവീഴാറായ വീട്ടിലാണ് കഴിയുന്നത്. സ്വന്തമായി സ്ഥലമുണ്ടെങ്കിലും കരമൊടുക്കാൻ സാധിച്ചിരുന്നില്ല. വസ്‌തു പോക്കുവരവ് ചെയ്യാൻ പലതവണ വില്ലേജ്‌ ഓഫീസ്‌ കയറിയിറങ്ങിയെങ്കിലും നടപടിയായില്ല.   കടക്കരപ്പള്ളി പഞ്ചായത്തിലെ ആദ്യ ലൈഫ് പട്ടികയിൽത്തന്നെ വീട് അനുവദിച്ചെങ്കിലും കരമടച്ച രസീത് ഇല്ലാത്തതിനാൽ കരാർ എഴുതാനായില്ല. ഇതോടെയാണ്‌ അദാലത്തിൽ പരിഹാരം തേടിയത്‌. മന്ത്രിയുടെ ഇടപെടലോടെ തടസം മാറിയ സന്തോഷത്തോടെ  ആലീസ് മടങ്ങി. മാരാരിക്കുളം വടക്ക്‌ 11–-ാം വാർഡിൽ പുതുശേരി വെളിയിൽ പി ആർ ധർമരാജനും ഇതേ അവസ്ഥയായിരുന്നു. 19 വർഷമായി വീടിന്‌ അപേക്ഷയുമായി ഓഫീസുകൾ കയറിയിറങ്ങുന്നു. അഞ്ചുവർഷം മുമ്പ്‌ റേഷൻകാർഡ്‌ കിട്ടിയിട്ടും ലൈഫിൽ വീട്‌ ലഭിച്ചില്ല. മഴപെയ്‌താൽ തകരഷീറ്റിട്ട വീടിനുമുമ്പിൽ വലിയവെള്ളക്കെട്ടാണ്‌. പരാതികേട്ട മന്ത്രി സജി ചെറിയൻ അടിയന്തരമായി ലൈഫിൽ വീട്‌ അനുവദിച്ചു. വെള്ളക്കെട്ടിലായ വീടിന്റെ ചിത്രവുമായാണ്‌ പി ആർ ധർമരാജൻ അദാലത്തിനെത്തിയത്‌.  Read on deshabhimani.com

Related News