കല്ലുമല മേൽപ്പാലം: സാമൂഹികാഘാത പഠനം തുടങ്ങുന്നു

കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണ സാമൂഹികാഘാത പഠനസംഘത്തിനൊപ്പം എം എസ് അരുൺകുമാർ എംഎൽഎ പ്രദേശവാസികളെ കാണുന്നു


  മാവേലിക്കര കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താൻ എറണാകുളം രാജഗിരി ഔട്ട്റീച്ച് സംഘം പദ്ധതിപ്രദേശം സന്ദർശിച്ചു. എം എസ് അരുൺകുമാർ എംഎൽ എ, ഡി തുളസീദാസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഔട്ട്‌റീച്ചിന്റെ സോഷ്യൽ ഇംപാക്‌ട്‌ ഡെവലപ്‌മെന്റ് ഓഫീസർ സി പി ബിജു, റിസർച്ച് അസോസിയേറ്റ് മരിയ ടെൻസി, ഡെവലപ്‌മെന്റ് പ്രമോട്ടർ ലിൻഡ ചാക്കോ എന്നിവർ സംഘത്തിലുണ്ട്‌.   സ്ഥലം നഷ്‌ടമാകുന്ന വ്യക്തികളുടെയും വ്യാപാരസ്ഥാപന പ്രതിനിധികളുടെയും പരാതികൾ കേൾക്കാൻ ഉടൻ യോഗം വിളിക്കും. ഇതിന് മുന്നോടിയായി കരട് റിപ്പോർട്ട് തയ്യാറാക്കും. യോഗത്തിൽ ഉയരുന്ന പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ചാകും അന്തിമ റിപ്പോർട്ട്‌. ഇത്‌ വിദഗ്ധസമിതി പരിശോധിച്ച് കലക്‌ടർക്ക് കൈമാറും. തുടർന്ന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കും.    അനുവദിച്ച സമയത്തിനകം സാമൂഹികാഘാതപഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഔട്ട്‌റീച്ച് ഡെവലപ്‌മെന്റ്  ഓഫീസർ സി പി ബിജു പറഞ്ഞു.  ഏറ്റെടുക്കുന്ന ഭൂമിയിൽ 24 പുരയിടങ്ങളും മൂന്ന് പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്നു.  ആഘാതപഠനം പൂർത്തിയാക്കിയാൽ സ്ഥലം ഏറ്റെടുക്കുന്നതിന്‌ വിജ്ഞാപനം പുറപ്പെടുവിക്കൽ, ഭൂവുടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കൽ, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കൽ, ടെൻഡർ ക്ഷണിക്കൽ എന്നീ പ്രവർത്തനങ്ങളാണ് നിർമാണത്തിന് മുമ്പ് പൂർത്തീകരിക്കേണ്ടത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ്  മേൽനോട്ടം. Read on deshabhimani.com

Related News