പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

പിടിയിലായ പ്രതികള്‍


അമ്പലപ്പുഴ വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ആലപ്പുഴ തത്തംപള്ളി അവലൂക്കുന്ന്  ഇന്ദിരാ ജങ്ഷനു സമീപം ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ (25), ആര്യാട് അവലൂക്കുന്ന് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാക‌ൃഷ്‌ണൻ (30), വഴിച്ചേരി സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു (29)  എന്നിവരാണ്  പിടിയിലായത്.     വ്യാഴാഴ്‌ച രാത്രി 8.30നാണ്‌ സംഭവം. കളർകോട് കൊഴമാത്ത് ക്ഷേത്ര പരിസരത്തെ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയത്. ഈ വീട്ടിലെ പെൺകുട്ടിയുമായി അക്ഷയകുമാർ അടുപ്പത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ഗുണ്ടകളുമായി രാത്രിയിൽ എത്തിയത്.  തുടർന്ന് വീട് അക്രമിക്കുകയായിരുന്നു.  വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം വീട്ടുകാരെയും അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.   നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പുന്നപ്ര എസ് ഐ അബ്ദുൽ റഹിം, എ എസ് ഐ മാരായ സിദ്ധിഖ്, ഗിരീഷ്,സീനിയർ സിവിൽ പൊലീസ് അജീഷ്, സി പി ഒ മാരായ ജോണി, ശരൺ, ഹോം ഗാർഡ് ചാണ്ടി എന്നിവരേയും സംഘം  അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇവരെ  ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ആംസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതികൾ റിമാൻഡിലായി. രാഹുൽ, അനൂപ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News