12 ഗ്രാം എംഡിഎംഎയുമായി മോട്ടിയും സംഘവും പിടിയിൽ
കായംകുളം കായംകുളത്ത് വൻ സിന്തറ്റിക് മയക്കുമരുന്ന് വേട്ട. ക്രിമിനൽ കേസ് പ്രതിയായ കായംകുളം പുളിമുക്ക്ചാലിൽ മോട്ടി എന്ന അമൽ ഫറൂക്ക് (21), ഐക്യ ജങ്ഷനിൽ മദീന മൻസിൽ ഷാലു (24), കായംകുളം ഫിറോസ് മൻസിൽ ഫിറോസ് (22), കായംകുളം കണ്ണമ്പള്ളി തെക്കതിൽ അനന്തു (21 ) എന്നിവരാണ് 12 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും പിടിയിലായത്. പിടിച്ചെടുത്ത എംഡിഎംഎയ്‌ക്ക് വിപണിയിൽ 70,000 രൂപയോളമുണ്ട്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം കെ ബിനുകുമാർ, ഡിവൈഎസ്‌പി അലക്സ്ബേബി, പൊലീസ് ഇൻസ്‌പെക്ടർ വൈ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ശനി രാവിലെ നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ വന്നിറങ്ങി വീട്ടിലേക്ക് വാഹനം കാത്തുനിന്ന യുവാക്കൾ പിടിയിലായത്. മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി എംഡിഎംഎ വാങ്ങാറുണ്ടെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കായംകുളം ഐക്യജങ്ഷനിൽ ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകുന്നത്. വിൽപ്പനക്കാരനും പിടിയിൽ പ്രതികളെ ചോദ്യംചെയ്‌ത ശേഷം നടത്തിയ തുടർപരിശോധയിൽ കായംകുളം പ്രതാങ് മൂട് ജങ്ഷനിൽനിന്ന് കടയ്‌ശേരിൽ അർഷിദി(24)നെ മൂന്ന് ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റ് ചെയ്‌തു. കോളേജ് കുട്ടികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് പ്രധാനമായും വിൽക്കാറ്. എംഡിഎംഎ ഗ്രാമിന് 1500 രൂപയ്‌ക്ക് വാങ്ങി 5000 രൂപ നിരക്കിലാണ് വിൽക്കുന്നത്. പൊലീസ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷാഫി എസ്ഐ ശ്രീകുമാർ, എഎസ്ഐ മുരളിധരൻ, എസ്‌സിപിഒ റെജി, അനൂപ്, നിസാം, അരുൺ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ്, എഎസ്ഐ സന്തോഷ് , ജാക്‌സൺ എസ്‌പിഒ ഉല്ലാസ്, സിപിഒ ഷാഫി, എബി, പ്രവീഷ് , ഹരികൃഷ്‌ണൻ അബിൻ, ജിതിൻ, ഷൈൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. Read on deshabhimani.com