മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ നിര്‍മാണം അതിവേഗത്തിൽ
കായംകുളം നഗരത്തിൽ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മൾട്ടിപ്ലക്‍സ് തിയറ്റർ സമുച്ചയം ഒരുങ്ങുന്നു. കെട്ടിട നിർമാണം അവസനഘട്ടത്തിലാണ്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് തിയറ്റർ നിർമിക്കുന്നത്. സമയബന്ധിതമായി നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നഗരത്തില്‍ നിലവില്‍ ഒരു തിയറ്റര്‍ പോലുമില്ല. കിഫ്ബിയിൽനിന്ന് അനുവദിച്ച 15.03 കോടി ചെലവഴിച്ച് കെഎസ്ആർടിസി സ്‌റ്റാൻഡിന് പടിഞ്ഞാറ് നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് നിർമാണം. 40,000 ചതുരശ്ര അടി വിസ്‍തീർണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്നതാണ് കെട്ടിടം. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. 152 പേർക്ക് വീതം ഇരിക്കാവുന്ന രണ്ട് തിയറ്ററുകളും 200 പേർക്ക് ഇരിക്കാവുന്ന ഒരു തിയറ്ററുമാണ് നിർമിക്കുന്നത്. ത്രീഡി ചിത്രങ്ങൾക്കായി സിൽവർ സ്‌ക്രീനുമുണ്ടാകും. റാമ്പ്, ലിഫ്റ്റ് എന്നിവയുണ്ടാകും. രണ്ട് നിലകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. ഒരു നിലകൂടി നിർമിക്കാനുണ്ട്. Read on deshabhimani.com