വിതുമ്പലടക്കാനാകാതെ അർത്തുങ്കൽ



അർത്തുങ്കൽ  പാലക്കാട്‌ വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച അർത്തുങ്കൽ സ്വദേശികൾക്ക്‌ കണ്ണീർ പ്രണാമം. അർത്തുങ്കൽ ചമ്പക്കാട് വീട്ടിൽ പൈലി (77), ഭാര്യ റോസി (65), പൈലിയുടെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി(50) എന്നിവരുടെ മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് ശേഷം തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ അർത്തുങ്കലിലെത്തിച്ചു.  വീട്ടിൽ നൂറുകണക്കിന്‌ പേരാണ്‌ കാത്തുനിന്നത്‌. ഉറ്റവരുടെയും ബന്ധുക്കളുടെയും വിലാപം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്‌ത്തി. അന്ത്യോപചാരമർപ്പിക്കാൻ രാത്രി വൈകിയും നാട്ടുകാർ ഒഴുകി. ചൊവ്വ രാവിലെ 10ന്‌ അർത്തുങ്കൽ സെന്റ്‌ ജോർജ് പള്ളി സെമിത്തേരിയിലാണ് മൂവരുടെയും സംസ്‌കാരം.   ഞായർ പകൽ 11.30ഓടെ വടക്കഞ്ചേരി–-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്‌റ്റ്‌ ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ്‌ മൂവരും മരിച്ചത്‌. ടെമ്പോ ട്രാവലറിലായിരുന്നു ഇവർ സഞ്ചരിച്ചത്‌.  പൈലിയും റോസിലിയും സംഭവസ്ഥലത്തും ജെസി ഞായർ രാത്രി പതിനൊന്നോടെ ആശുപത്രിയിലുമാണ് മരിച്ചത്.  ട്രാവലറിലെ മറ്റ് 11 പേർക്കും ടൂറിസ്‌റ്റ്‌ ബസിലെ അഞ്ചു പേർക്കും പരിക്കേറ്റു. ട്രാവലറിൽ സഞ്ചരിച്ച പൈലിയുടെ സഹോദരൻ വർഗീസ്, ട്രാവലർ ഡ്രൈവർ ആലപ്പുഴ  പാതിരപ്പള്ളി സ്വദേശി അഖിൽ എന്നിവർ ഗുരുതരാവസ്ഥയിലാണ്. Read on deshabhimani.com

Related News