സുരക്ഷിതതീരത്തേക്ക്‌ 4 കുടുംബം കൂടി

ഫിഷറീസ്‌വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ ലഭിച്ച വീടിന്‌ മുന്നിൽ 
പുതുവൽ മല്ലിക


  ആലപ്പുഴ പിണറായി കരുതൽ സർക്കാരിന്റെ ചിറകിലേറി നാല്‌ കുടുംബംകൂടി സുരക്ഷിത ഭവനങ്ങളിലേക്ക്‌. അമ്പലപ്പുഴ കോമന തീരത്തുനിന്നാണ്‌ ഈ കുടുംബങ്ങൾ ആശങ്കകൾ വിട്ട്‌ കരകയറുന്നത്‌. ഫീഷറീസ്‌വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലാണ്‌ പുതുവൽ മല്ലിക, മുരുകാഭവനിൽ മണി ഗംഗാധരൻ, പുതുവൽ വിജയമ്മ, പുതുവൽ രാധ എന്നിവർക്ക്‌ വീടൊരുക്കിയത്. കോമനയിൽ തന്നെയാണ്‌ ഇവർക്കായി പുതിയ വീടുകൾ നിർമിച്ചിരിക്കുന്നത്‌.     രണ്ട് കിടപ്പുമുറി, അടുക്കള, ലിവിങ്‌ ഡൈനിങ്‌ ഏരിയ, ശുചിമുറി എന്നിവയടങ്ങുന്നതാണ് വീടുകൾ. 500 ചതുരശ്ര അടി മുതൽ 600 ചതുരശ്ര അടി വരെയാണ്‌ വിസ്‌തീർണം. വേലിയേറ്റ പരിധിയിൽനിന്ന്‌ 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമേഖലകളിൽ പുരധിവസിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് പുനർഗേഹം. തീരത്തുനിന്ന്‌ മാറിത്താമസിക്കാൻ തയ്യാറാകുന്നവർക്ക്‌ ഭൂമിക്കും ഭവനനിർമാണത്തിനുമായി പരമാവധി 10 ലക്ഷം രൂപ നൽകും. പുനർഗേഹം പദ്ധതി വഴി പുറക്കാട് വില്ലേജിൽ മണ്ണുംപുറത്ത് നിർമിക്കുന്ന ഫ്ലാറ്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 204 കുടുംബത്തിന്‌ 3.49 ഏക്കറിലാണ്‌ കേരള തീരദേശ വികസന കോർപറേഷൻ ആധുനിക ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കുന്നത്. ഇതുവരെ മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ച 1212 കുടുംബങ്ങളില്‍ 721  കുടുംബങ്ങള്‍ക്ക് ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ 533 കുടുംബത്തിന്‌ പദ്ധതി ധനസഹായമായ മുഴുവൻ തുകയും നൽകി. 321 ഭവനങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. 258 കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനത്ത്‌ പുതിയ വീടുകളിലേക്ക്‌ മാറി. നിലവില്‍ 67 കോടി രൂപ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ ചെലവഴിച്ചു. പുനര്‍ഗേഹം പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കാൻ തോട്ടപ്പള്ളി മണ്ണുംപുറം പ്രദേശത്ത് ഫ്ലാറ്റ് നിര്‍മാണം പുരോഗമിക്കുന്നു. Read on deshabhimani.com

Related News