കയർ, തീപ്പെട്ടി കമ്പനികളിൽ തീപിടിത്തം
മാരാരിക്കുളം/ തുറവൂർ ജില്ലയിൽ രണ്ടിടത്ത് തീപിടിത്തം. കലവൂർ റേഡിയോ നിലയത്തിന് സമീപം പാം ഫൈബർ കയർ കമ്പനിയിലും തുറവൂർ മനക്കോടം സെന്റ് ജോർജ് പള്ളിക്ക് സമീപത്തെ "തണ്ടാർ സൺസ്’ തീപ്പെട്ടി കമ്പനിയിലുമാണ് തീപിടിത്തമുണ്ടായത്. പാം ഫൈബർ കയർ കമ്പനിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബോയ്‌ലർ വുഡ് ഫയർ തെർമികൂൾ ഹീറ്റർ ലൈനിലെ ചോർച്ചയെത്തുടർന്നാണ് തീപിടിത്തം. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽനിന്ന് മൂന്ന് യൂണിറ്റെത്തി ഒരുമണിക്കൂർ കൊണ്ടാണ് തീയണച്ചത്. തണ്ടാർ സൺസ് തീപ്പെട്ടി കമ്പനിയിൽ ബുധൻ പകൽ 12നാണ് കെട്ടിടങ്ങളൊന്നിന് തീപിച്ചത്. മെഷീൻ ഭാഗങ്ങളും ജനറേറ്ററിനും അഗ്നിബാധയുണ്ടായി. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനിരുന്ന 300 ചാക്ക് കൊള്ളി കത്തിനശിച്ചു. തീപ്പെട്ടി നിർമാണത്തിനായി ഉപയോഗിക്കുന്ന തടികളും കത്തി. അരൂർ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 25 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി ഉടമ ടി ബി സിംസൺ പറഞ്ഞു. പാം ഫെെബർ കയർ കമ്പനിയിൽ സ്‌റ്റേഷൻ ഓഫീസർ പി ബി വേണുക്കുട്ടൻ, സീനിയർ ഫയർ ഓഫീസർമാരായ ജെ ജെ നെൽസൺ, ഫയർ ഓഫീസർമാരായ സി കെ സജേഷ്, ടി ജെ ജിജോ, സുകു, ആർ രതീഷ്, നിയാസ്, ലോറൻസ്, അമർജിത്ത്, പി രതീഷ് , ഷൈൻ കുമാർ, കെ എസ് ഷാജി, കെ എസ് ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. Read on deshabhimani.com