ഒറ്റമശേരി കടൽഭിത്തിക്ക്‌ പ്രത്യേക അനുമതി



    ചേർത്തല കടക്കരപ്പള്ളി ഒറ്റമശേരി കടലോരസുരക്ഷാ പദ്ധതിക്ക്‌ സർക്കാർ പ്രത്യേക അനുമതി നൽകി. തീരസംരക്ഷണത്തിന്‌ സർക്കാർ അനുവദിച്ച സമഗ്രപദ്ധതി നടപ്പാകുംവരെ സുരക്ഷ ഉറപ്പാക്കാനാണ്‌ അടിയന്തര പദ്ധതി. കടൽഭിത്തിയില്ലാത്ത ഭാഗത്ത് താൽക്കാലിക ഭിത്തിനിർമാണത്തിന്‌ 75 ലക്ഷം രൂപ മൂന്ന്‌ വർഷംമുമ്പ്‌ സർക്കാർ അനുവദിച്ചിരുന്നു. പാറവില സംബന്ധിച്ച പ്രശ്‌നം കരാറുകാരെ ജോലി ഏറ്റെടുക്കുന്നതിൽനിന്ന്‌ അകറ്റി. പ്രതിസന്ധി പരിഹരിക്കാനാണ്‌ മന്ത്രിസഭായോഗം പദ്ധതിക്ക്‌ പ്രത്യേക അനുമതി നൽകിയത്‌. പാറ ടണ്ണിന്‌ 949 രൂപയാണ്‌ സർക്കാർ അംഗീകൃത നിരക്ക്‌. എന്നാൽ 1300 രൂപയാണ്‌ കരാറുകാരുടെ ആവശ്യം. പാറ ക്ഷാമവുമായപ്പോൾ കരാറെടുക്കാൻ ആളില്ലാതായി. ഈ സാഹചര്യത്തിലാണ്‌ മന്ത്രി പി പ്രസാദ്‌ ഇടപെടലിൽ ജലസേചനവകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചത്‌.   തീര സംരക്ഷണത്തിന്‌ കിഫ്‌ബി 13 കോടി രൂപയുടെ പദ്ധതി അനുവദിച്ചു. ഇത്‌ നടപ്പാക്കുന്നതുവരെ താൽക്കാലിക സുരക്ഷയ്‌ക്കാണ്‌ കടൽഭിത്തി നിർമിക്കുക.  കടൽക്ഷോഭം രൂക്ഷമായാൽ ഇവിടത്തെ പത്തോളം വീടുകളുടെ സുരക്ഷ അപകടത്തിലാകും. മുപ്പതിൽപ്പരം വീടുകളാണ്‌ കടലാക്രമണ ഭീഷണിയിലുള്ളത്‌. തീരം കടലെടുക്കുന്നതും തെങ്ങുകൾ കടപുഴകുന്നതും ഇവിടെ പതിവാണ്‌. Read on deshabhimani.com

Related News